രമ്യ ഹരിദാസ് പറഞ്ഞത് കള്ളം; ഡൽഹിയിൽ പോയില്ല, ഇന്നലെ പാലക്കാട്; ഒന്നും അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ്

രമ്യ ഹരിദാസ് (ഇടത്), എംഎൽഎയും സംഘവും കോൺഗ്രസ് നേതാക്കളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളിൽനിന്ന് (വലത്)
തിരുവനന്തപുരം: അനധികൃത പണപ്പിരിവ് ചോദ്യംചെയ്തതിന് കോൺഗ്രസ് നേതാക്കളെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒളിച്ചുകളി തുടർന്ന് ചിറയിന്‍കീഴ് എംഎൽഎ രമ്യ ഹരിദാസ്. ആക്രമണം അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം എം ഹസന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്നിൽ കഴിഞ്ഞദിവസം ഹാജരാകാതിരുന്ന എംഎൽഎ, താൻ ഡൽഹിയിൽ ആണെന്നായിരുന്നു പാർടിയെ അറിയിച്ചത്. ഡൽഹിയിലായതിനാൽ വരാനാകില്ലെന്ന് രമ്യ അറിയിച്ചെന്നും ഫോണിലൂടെ വിശദീകരണം നൽകിയെന്നും എം എം ഹസൻ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നാൽ രമ്യ പറഞ്ഞത് നുണയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഡൽഹിയിൽ ആണെന്ന് പറഞ്ഞദിവസം രമ്യ പാലക്കാട് ഉണ്ടായിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി രമ്യ കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.
എംഎൽഎയുടെ മർദനമേറ്റ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെയും എംഎൽഎയ്‌ക്കൊപ്പം ആക്രമണം നടത്തിയ കെപിസിസി അംഗം പാളയം പ്രദീപിനെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് ഇവർക്കെതിരെ നടപടിയെടുത്തത്. എന്നാൽ, സജാദിന്റെ വീട്ടിൽ ഗുണ്ടകളുമായെത്തി അതിക്രമം കാണിച്ച എംഎൽഎക്കെതിരെ നടപടി എടുത്തുമില്ല. എംഎൽഎയെ സംരക്ഷിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.
സമിതിക്ക് മുന്നിൽ രമ്യ ഹാജരാകാതിരുന്നതും ഡൽഹിൽ ആണെന്ന് പറഞ്ഞ് പാലക്കാട് തുടർന്നതിലും പ്രതികരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തയ്യാറായില്ല. അതേക്കുറിച്ചൊന്നും തനിക്കറിയില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
വെള്ളി രാത്രി പത്തോടെയാണ് രമ്യയും ഗുണ്ടകളും സജാദിന്റെ ചിറയൻകീഴ് പുളിമൂട്ടിലെ വീട് കയറി ആക്രമിച്ചത്. മർദിച്ചെന്നാരോപിച്ച് എംഎൽഎ പൊലീസിന് പരാതി നൽകിയശേഷം ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎയുടെ പരാതിയിൽ 14 പേർക്കെതിരെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും തടയുന്ന നിയമത്തിലെ വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ് ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ്.
വീട്ടിൽക്കയറി മർദിച്ചതിനെതിരെ സജാദും ഭാര്യയും നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയ്‌ക്കെതിരെ കേസെടുക്കരുതെന്ന് സർക്കാർ നിർദേശിച്ചതായാണ് വിവരം.









0 comments