സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിന് പ്രത്യേക നിയമനം നൽകി യുഡിഎഫ് സർക്കാർ; ദുരൂഹത

വി ഡി സതീശൻ , അഡ്വ.കെ ബി പ്രദീപ്
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാകേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കി യുഡിഎഫ് സർക്കാർ. അഡ്വ.കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമനം ലഭിച്ചത്. നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കവർച്ചയിൽ കോൺഗ്രസ് നേതാക്കളുടെ ബന്ധം ദുരൂഹമായി തുടരുമ്പോഴാണ് ഈ നിയമനവും.
ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. പ്രദീപിന് സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ പദവി സർക്കാർ പ്രത്യേകമായി നൽകുകയായിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികളിലെയും ശ്രീകോവിലിൻ്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ ഈ സ്ഥാപനത്തിൽ കൊണ്ടുപോയാണ് പാളികളിലെ സ്വർണം നീക്കിയത്. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽനിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല.
ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷകസംഘത്തിന് മൊഴി നൽകിയിട്ടുമുണ്ട്. 2020 മുതൽ സ്മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമാണങ്ങളും കേസിന്റെ ഭാഗമായി അന്വേഷണപരിധിയിലാണ്.
ഇത്രയും വിവാദമായ സ്ഥാപനത്തിന്റെ സ്വന്തം വക്കീലിന് അധികാരമേറ്റെടുത്ത ഉടൻ പ്രത്യേക നിയമനം നൽകിയ നടപടി യുഡിഎഫ് സർക്കാരിനെ സംശയനിഴലിലാക്കിയിട്ടുണ്ട്.










0 comments