print edition നിർമാണവേഗം കുറഞ്ഞു; ഭരണമാറ്റത്തിൽ ഞെരിഞ്ഞ് ടൗൺഷിപ്

സ്വന്തം ലേഖകൻ
Published on Jul 30, 2026, 06:34 AM | 1 min read
കൽപ്പറ്റ: ഭരണമാറ്റം ടൗൺഷിപ് പ്രവൃത്തിയെയും ബാധിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഏകോപനം നഷ്ടമായി. എൽഡിഎഫ് കാലത്ത് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലും പ്രവൃത്തി നടന്നിരുന്നു. അധികാരം ഒഴിയുമ്പോൾ 410 വീടുകളിൽ 102ന്റെ പ്രധാന വാർപ്പായിരുന്നു ബാക്കിയുണ്ടായിരുന്നത്. 308 വീടിന്റെ വാർപ്പ് പൂർത്തിയാക്കി. യുഡിഎഫ് അധികാരത്തിലെത്തി എഴുപതിലധികം ദിവസം പിന്നിടുമ്പോഴും ഒമ്പതുവീടിന്റെ വാർപ്പ് മാത്രമാണ് കഴിഞ്ഞത്. നിലവിലെ ഗുണഭോക്തൃ പട്ടികപ്രകാരം 327 കുടുംബങ്ങളാണുള്ളത്. ഒന്നാംഘട്ടത്തിൽ വീട് കൈമാറിയ 178 കുടുംബങ്ങൾക്ക് പുറമെ 149 കുടുംബങ്ങൾക്കുകൂടി അടിയന്തരമായി വീട് നൽകണം.
ഗുണഭോക്തൃപട്ടിയിൽ ഉൾപ്പെടുത്താനുള്ള അവസാനഘട്ട കുടുംബങ്ങളെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളുമായി പ്രവൃത്തി നടത്തിയ ടൗൺഷിപ്പിൽ ആയിരത്തോളം പേരാണിപ്പോൾ പ്രവൃത്തിക്കെത്തുന്നത്. എണ്ണം അഞ്ഞൂറായും ഇടക്കാലത്ത് താഴ്‌ന്നു.
സിഒഒ ഇല്ലാതെ ഒരുമാസം
യുഡിഎഫ് സർക്കാർ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലൂടെ ടൗൺഷിപ് പദ്ധതിക്ക് ഐഎഎസ് ഉദ്യോഗസ്ഥനായ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) ഇല്ലാതെയായി. സിഒഒയായി മുഴുവൻ സമയം ടൗൺഷിപ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഡോ. ജെ ഒ അരുണിനെ സർവേ–ഭൂരേഖാ, ജലഗതാഗത വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ജൂൺ ഒമ്പതുമുതൽ തസ്‌തിക അനാഥമായി. പ്രവൃത്തിയുടെ ഏകോപനത്തിന് ഉദ്യോഗസ്ഥനില്ലാതെയായി. പ്രതിഷേധം ഉയർന്നതോടെ ജൂലൈ നാലിനാണ് പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയത്. സ്‌പെഷ്യൽ ഓഫീസറായിരുന്ന എസ് സുഹാസിനെ ജലവിഭവം സ്‌പെഷ്യൽ സെക്രട്ടറിയായും മാറ്റിനിയമിച്ചു. ഡോ. ജെ ഒ അരുണിന് സ്‌പെഷ്യൽ ഓഫീസറുടെ അധികചുമതലയാണ്.
കിഫ്‌കോൺ ഉദ്യോഗസ്ഥരെ പിൻവലിച്ചു
ടൗൺഷിപ്പിന്റെ നിർണായക ഉത്തവാദിത്തങ്ങൾ വഹിച്ച കിഫ്‌ബിയുടെ ഉദ്യോഗസ്ഥരെ പിൻവലിച്ചും പ്രവൃത്തി അനിശ്ചിതത്വത്തിലാക്കി. സുപ്രധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സർക്കാർ പിൻവലിച്ചത്. ‘ദേശാഭിമാനി’ സംഭവം പുറത്തെത്തിച്ചതോടെ ഇവരെ പുനർനിയമിക്കേണ്ടിവന്നു. നിർമാണത്തിന്റെ ഏകോപനം നടത്തിയ കിഫ-്‌ബിയുടെ സാങ്കേതികവിഭാഗമായ കിഫ്‌കോണിന്റെ പ്രോജക്ട് മേധാവി, കെട്ടിട വിഭാഗം പ്രോജക്ട് എൻജിനിയർ, റോഡ് വിഭാഗം പ്രോജക്ട് എൻജിനിയർ, കെട്ടിടവിഭാഗം അസി. പ്രോജക്ട് എൻജിനിയർ എന്നിവരെയാണ് പിൻവലിച്ചത്.









0 comments