പ്രവേശനം നിരസിച്ചു; ഐഐടി വെബ്സൈറ്റുകൾ ഹാക്കുചെയ്ത് 'കഴിവ് തെളിയിച്ച്' വിദ്യാർഥി; ഒടുവിൽ പച്ചക്കൊടി

കാൺപുർ: സൈബർ സുരക്ഷാ ബിരുദകോഴ്സിന് പ്രവേശനം നിരസിച്ചതിനെ തുടർന്ന് ഐഐടി വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് വിദ്യാർഥിയുടെ പ്രതികാരം. കാൺപുർ, മദ്രാസ് ഐഐടികളുടെ വെബ്സൈറ്റുകൾ വിദ്യാർഥി ഹാക്ക് ചെയ്തത്. കുറ്റകൃത്യമാണെങ്കിലും നിയമനടപടി വേണ്ടെന്ന നിലപാട് ആണ് ഐഐടി സ്വീകരിച്ചത്. വിദ്യാർഥിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.
കൂടാതെ വിദ്യാർഥിയുടെ സാങ്കേതിക കഴിവുകൾ കൂടി വിലയിരുത്തികൊണ്ട് അടുത്ത അധ്യയനവർഷം പ്രവേശനം നൽകാമെന്ന് ഡയറക്ടർ മനീന്ദ്ര അഗർവാൾ അറിയിച്ചു. വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം വിദ്യാർഥി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ഇത് തെളിയിക്കുന്ന രേഖകളും പങ്കുവെച്ചു. ‘വെബ്സൈറ്റ് ഹാക്ക് ചെയ്തു, എനിക്ക് ന്യായമായ ഒരവസരം നൽകണം’ എന്ന സന്ദേശമാണ് വിദ്യാർഥി അയച്ചത്.
മോശം ഉദേശ്യത്തോടെയല്ല ഇക്കാര്യം ചെയ്തതെന്നും കഴിവ് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും വിദ്യാർഥി പറഞ്ഞു. ഫീസ് അടച്ച് എല്ലാ രേഖകളും ഹാജരാക്കിയിരുന്നെങ്കിലും തന്റെ അപേക്ഷ നിരസിക്കുകയായിരുന്നെന്നാണ് വിദ്യാർഥി കൂട്ടിച്ചേർത്തു. സൈബർ സുരക്ഷയിലെ പ്രവൃത്തിപരിചയക്കുറവാണ് അപേക്ഷ നിരസിക്കാൻ കാരണമെന്ന് ഐഐടി വിശദീകരണം നൽകി. പിന്നാലെയായിരുന്നു വെബ്സൈറ്റ് ഹാക്ക് ചെയ്ത് കഴിവ് തെളിയിക്കാൻ വിദ്യാർഥി ഒരുങ്ങിയത്. ഈവർഷത്തെ പ്രവേശന നടപടി അവസാനിച്ചതിനാലാണ് അടുത്ത അധ്യയനവർഷം പരിഗണിക്കാമെന്ന തീരുമാനം എടുത്തത്.









0 comments