print edition വോട്ടുമറിച്ചതിൽ പ്രതിഷേധം; ബിജെപിക്ക് ‘കൈ’കൊടുത്തു; പള്ളിപ്പുറത്ത് കോൺഗ്രസിൽ കൂട്ടരാജി

ടി പി സുന്ദരേശൻ
Published on Dec 21, 2025, 12:01 AM | 1 min read
ചേർത്തല: ബിജെപിക്ക് വോട്ട് മറിച്ചതിന് പിന്നാലെ ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം ഭാരവാഹികളിൽ 11 പേർ പദവി രാജിവച്ചു. നേതൃത്വത്തിലെ ചിലർ രഹസ്യമായും പരസ്യമായും ബിജെപിയെ സഹായിച്ചെന്ന് കാട്ടിയാണ് ഇവരുടെ രാജി.പാർടിക്ക് അപമാനമാണ് ബിജെപിയുടെ വിജയമെന്നും രാജിവച്ചവർ പറയുന്നു.
മണ്ഡലം സെക്രട്ടറിമാരായ മോഹൻദാസ്, കെ എസ് ഷൈജു, ടി കെ രമണൻ, രാധാകൃഷ്‌ണപിള്ള, ട്രഷറർ ആർ രാജേഷ്, വൈസ് പ്രസിഡന്റുമാരായ ബെന്നി കണ്ണാത്തറ, ആർ ഷാജി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ത്, ജിജോ, രാജേഷ്, രജിമോൻ എന്നിവരാണ് പദവി രാജിവച്ചത്. ബ്ലോക്ക് പ്രസിഡന്റിനാണ് ഇവർ രാജിക്കത്ത് നൽകിയത്. പകർപ്പ് ഡിസിസി പ്രസിഡന്റിനും നേതാക്കൾക്കും കൈമാറി. പഞ്ചായത്തിൽ ഇതാദ്യമായി ഏഴ് വാർഡിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറി. മൂന്ന് വാർഡിൽ കോൺഗ്രസ് വോട്ട് സംഘടിതമായി മറിച്ചെന്നാണ് രാജിവച്ചവർ തുറന്നുപറയുന്നത്. ഇതിനുപിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്നും ഇവർ ആരോപിക്കുന്നു.
അഞ്ച്, ഏഴ്, 17 വാർഡുകളിലാണ് കോൺഗ്രസ് വോട്ട് ബിജെപിക്ക് വൻതോതിൽ മറിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് നേതാവ് ബിജെപി ബൂത്തിൽ ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരിക്ക് അഞ്ചാംവാർഡിൽ സീറ്റ് നൽകാത്തതിനാലാണ് ബിജെപിയ്‌ക്ക് വോട്ട് മറിച്ചത്. 100 വോട്ടാണ് ഇവിടെ യുഡിഎഫിന് കുറഞ്ഞത്. ഏഴാംവാർഡിൽ പഞ്ചായത്ത് മുൻ പ്രസിഡന്റായ കോൺഗ്രസ് വനിതാനേതാവിന്റെ മകനാണ് വിജയിച്ച ബിജെപിക്കാരൻ. ഇവിടെ കോൺഗ്രസിലെ ഒരുവിഭാഗവും ബിജെപിയും പരസ്യബന്ധമാണ്. വോട്ടെടുപ്പ് ദിവസം ബിജെപിയുടെ നാലാംവാർഡ് ബൂത്ത് ഓഫീസിൽ കോൺഗ്രസ് നേതാവ് ക്യാന്പുചെയ്‌താണ് വോട്ട് മറിച്ചതെന്ന് രാജിവച്ചവർ പറയുന്നു. ഏഴാംവാർഡിൽ ഉന്നത നേതാവ് നേരിട്ട് ബിജെപിക്ക് വോട്ട് സമാഹരിച്ചെന്നും ഇവർ പറയുന്നു.










0 comments