print edition ബിഎൽഒയുടെ ആത്മഹത്യ ജോലിസമ്മർദത്താലെന്ന് ആവർത്തിച്ച് കുടുംബം ; കേരളത്തിൽ ബിജെപിയെ സംരക്ഷിക്കാൻ കോൺഗ്രസ്

കണ്ണൂർ
ജീവനക്കാർക്ക് മേൽ അമിതസമ്മർദം ചെലുത്തി നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃ പരിശോധയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്പോൾ കേരളത്തിൽ ബിഎൽഒയുടെ ആത്മഹത്യയുടെ പഴി സിപിഐഎമ്മിന് മേൽ കെട്ടിവെക്കാൻ കോൺഗ്രസ് ശ്രമം. പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്‌തത് ജോലിഭാരം കൊണ്ടാണെന്ന് കുടുംബം ആവർത്തിക്കുന്പോഴും സിപിഐ എം സമർദ്ദം മൂലമാണെന്ന് വ്യാഖ്യാനിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.
ബിഎൽഒ ആത്മഹത്യ ചെയ്‌തത് സിപിഐ എം കേന്ദ്രത്തിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ, ഏറ്റുകുടുക്കയുമായി ബന്ധമില്ലാത്ത കണ്ണൂർ നഗരത്തിലെ ചില പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ഗൂഡാലോചന മെനഞ്ഞത്. ഇത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കാനാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ശ്രമിച്ചത്.
എസ്‌ഐആർ സമ്മർദ്ദം മൂലം ഇതര സംസ്ഥാനത്തെ ജീവനക്കാരും ആത്മഹത്യ ചെയ്യുന്നുണ്ട്. ഏറ്റുകുടുക്കയിലെ മരണവും എസ്‌ഐആർ രക്തസാക്ഷിത്വമാണെന്ന് എല്ലാവരും സമ്മതിച്ചിട്ടും ബിജെപിയുടെ വ്യാഖ്യാനത്തിനാണ് സതീശന്റെ പിന്തുണ.
തലസ്ഥാനത്ത് ബിജെപി നേതാവ് പാർടിക്കെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയതുസംബന്ധിച്ച് ഒരക്ഷരംമിണ്ടാത്ത സതീശൻ ഏറ്റുകുടുക്കയിലെത്തിയപ്പോൾ, ആ കുടുംബം വിലക്കിയിട്ടും സിപിഐ എമ്മിനെ പഴിചാരുകയാണ്.
കണ്ണൂർ കോർപറേഷന്റെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ വാർത്താസമ്മേളനം നടത്തിയ കെ സുധാകരൻ, പക്ഷെ വി ഡി സതീശന്റെ നിലപാടിനെ പിന്തുണച്ചില്ലെന്നത് ശ്രദ്ധേയമാണ്. ബിഎൽഒയെ സമ്മർദ്ദത്തിലാക്കി എന്ന് വ്യാഖ്യാനിച്ച് ഡിസിസി പ്രസിഡന്റ് മാർടിൻ ജോർജ് പുറത്തുവിട്ട ശബ്ദസന്ദേശത്തിലും സിപിഐ എം എന്ന പരാമർശമില്ല.










0 comments