വനിതാ സിൻഡിക്കറ്റംഗത്തിനുനേരെ കോൺഗ്രസ് - മുസ്ലിംലീഗ് അനുകൂല ജീവനക്കാരുടെ ആക്രമണം: 3 പേർക്ക് പരിക്ക്

കോൺഗ്രസ് - മുസ്ലിംലീഗ് അനുകൂല സംഘടനക്കാരായ ജീവനക്കാർ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റംഗം ഡോ. ടി വസുമതി സഞ്ചരിച്ച കാർ തടയുന്നു
തേഞ്ഞിപ്പലം : വനിത സിൻഡിക്കേറ്റംഗത്തിന് നേരെ കോൺഗ്രസ് - മുസ്ലീം ലീഗ് അനുകൂല ജീവനക്കാരുടെ അക്രമണം. കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. ടി വസുമതിക്ക് നേരെയാണ് പരീക്ഷ ഭവൻ കോമ്പൗണ്ടിൽ വെച്ച് കാർ തടഞ്ഞു നിർത്തി അക്രമം നടത്തിയത്. ഡോ. വസുമതിയെ പരിക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ സമരത്തിനിടെ കോൺഗ്രസ് അനുകൂലിയായ ജീവനക്കാരൻ അശുതുഘോഷിന് കല്ലേറ് ഏറ്റെന്ന വ്യാജ പ്രചരണം നടത്തിയാണ് കോൺഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷനും മുസ്ലിംലീഗ് സംഘടനയായ സോളിഡാരിറ്റിയും പ്രകടനം നടത്തിയത്.
പ്രകടനക്കാർ പരീക്ഷ ഭവനിൽ ഔദ്യോഗിക യോഗം കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന ഡോ. ടി വസുമതിയെ തടയുകയായിരുന്നു. കാറിന് നേരെ അക്രമം അഴിച്ചുവിടുകയും പഠന വിഭാഗത്തിലെ അധ്യാപിക കൂടിയായ ഡോ. വസുമതിയോട് മോശമായി പെരുമാറുകയും ചെയ്തു. കാറിന് സാരമായ കേടുകൾ പറ്റിയിട്ടുണ്ട്. കാറിൻ്റെ താഴ്ത്തിയ ഗ്ലാസിനുള്ളിലൂടെയായിരുന്നു അക്രമം നടത്തിയത്. സാരമായ മർദ്ദനമേറ്റിട്ടുണ്ട്. സമരം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന എസ്എഫ്ഐക്കാർ ബഹളം കേട്ടെത്തിയപ്പോൾ അവർക്ക് നേരെയും കോൺഗ്രസ് - ലീഗ് അനുകൂല ജീവനക്കാർ അക്രമം അഴിച്ചുവിട്ടു. മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു.
കെഎസ്‍യു നേതാവിനെ നിയമവിരുദ്ധമായി പുന:മൂല്യ നിർണയം നടത്തി പാസാക്കിയതിനെതിരെയും വിസിയുടെ സംഘപരിവാർ സേവക്കെതിരെയും എസ്എഫ്ഐ ചൊവ്വാഴ്ച സർവ്വകലാശാല മാർച്ച് നടത്തിയിരുന്നു. സംഭവത്തിൽ അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ശക്തമായ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.










0 comments