പീഡനക്കേസ് പ്രതിക്ക് 'കോൺഗ്രസ്' സംരക്ഷണം; രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ച് സി ആർ മഹേഷ്

തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിൽ നിയമനടപടി നേരിടുന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി കണ്ട് കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ്.
പീഡനക്കേസുകളിൽ പ്രതിക്കൂട്ടിലായി നിൽക്കുമ്പോഴും രാഹുലിന് കോൺഗ്രസ് നേതൃത്വം നൽകുന്ന വഴിവിട്ട പിന്തുണയുടെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കൂടിക്കാഴ്ച. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് സന്ദർശന വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
സി ആർ മഹേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച രാഹുൽ 'ചേർത്തുനിർത്തിയവൻ' എന്നാണ് എംഎൽഎയെ വിശേഷിപ്പിച്ചത്. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ, സമാനതകളില്ലാത്ത പീഡനാരോപണങ്ങൾ നേരിടുന്ന വ്യക്തിയെ പരസ്യമായി പിന്തുണയ്ക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വിദേശത്ത് കഴിയുന്ന യുവതിയുടെ രഹസ്യമൊഴി ഉൾപ്പെടെയുള്ള തെളിവുകൾ രാഹുലിനെതിരെ പുറത്തുവന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും നിർബന്ധിതമായി ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നുമാണ് പരാതി.
സമ്മർദ്ദങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്നും ഔദ്യോഗികമായി മാറ്റിയെങ്കിലും, പാർട്ടി പരിപാടികൾക്ക് പിന്നിൽ ഇപ്പോഴും രാഹുലിന്റെ പരോക്ഷ ഇടപെടലുകൾ സജീവമാണെന്ന് റിപ്പോർട്ടുകളുണ്ട്.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു വശത്ത് സ്ത്രീപക്ഷ രാഷ്ട്രീയം പറയുകയും മറുവശത്ത് പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസിന്റേതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.











0 comments