print edition അകത്തുകയറ്റാമെന്ന് പറഞ്ഞ് പണപ്പിരിവ്; കോൺഗ്രസ് നേതാക്കളുടെ വക "സ്പെഷ്യൽ എൻട്രി' തട്ടിപ്പ്

യുവതിക്ക് നൽകിയ പാസ് (ഇടത്), യുവതി വിഐപി പാസിനായി യുപിഐയിലൂടെ നൽകിയ പണത്തിന്റെ സ്ക്രീൻ ഷോട്ട് (വലത്)
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പേരിലും പണംതട്ടി കോൺഗ്രസ് നേതാക്കൾ. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രവേശിക്കാൻ വിഐപി പാസ് നൽകാമെന്ന് വാഗ്ദാനംചെയ്‌ത് ലക്ഷങ്ങളാണ് തട്ടിയത്.
സൗജന്യ പാസ് മുഖേന പ്രവേശനം അനുവദിച്ച ചടങ്ങിൽ ഒരു പാസിന് 400 രൂപ മുതൽ 2000 രൂപ വരെയാണ് വാങ്ങിയത്. തലസ്ഥാനത്ത് ഇതിനായി ഏജന്റുമാരും പ്രവർത്തിച്ചു. വേദിയുടെ മുൻഭാഗത്ത് ഇരിപ്പിടം ഒരുക്കാം, അടുത്തിനിന്ന് കാണാം, തിരക്ക് കുറഞ്ഞ ഭാഗത്തുകൂടെ അകത്തേക്ക് കയറ്റാം തുടങ്ങിയതായിരുന്നു വാഗ്ദാനം.
തിരുവനന്തപുരം സ്വദേശിയായ യുവതിയിൽനിന്ന് 400 രൂപ വാങ്ങി സുഹൃത്തായ കോൺഗ്രസ് പ്രവർത്തകൻ പാസ് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു. കൊല്ലത്തുള്ള കോൺഗ്രസ് നേതാവാണ് പാസ് എത്തിക്കുന്നതെന്നും സത്യപ്രതിജ്ഞാ ദിവസം രാവിലെ സെൻട്രൽ സ്റ്റേഡിയം പരിസരത്തുവച്ച് കൈമാറാമെന്നും പറഞ്ഞു. എന്നാൽ സൗജന്യമായി അനുവദിച്ച ‘സ്പെഷ്യൽ എൻട്രി പാസ്’ ആണ് ഇയാൾ യുവതിക്ക് നൽകിയത്. അതുകൊണ്ട് യുവതിക്ക് കയറാനായതുമില്ല.
വ്യാജ വിഐപി പാസ് അച്ചടിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ വിഐപികൾ പുറത്തും ചില പ്രവർത്തകർ അകത്തും എന്ന നിലയിലായത് വിവാദമായിരുന്നു. വ്യാജ പാസ് വഴിയാണോ ഇവർ സീറ്റുകളിലെത്തിയതെന്ന് പൊലീസിനും സംശയമുണ്ട്. സ്ഥലംമാറ്റ ഭീഷണി ഭയന്ന് വലിയ പരിശോധനയിലേക്ക് പൊലീസ് കടന്നിട്ടില്ല.











0 comments