വയനാട്ടിൽ വീട് നിർമിക്കാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ല: സണ്ണി ജോസഫ്

കണ്ണൂർ: വയനാട് മുണ്ടക്കൈ- ചൂരൽമല അതിജീവിതർക്കായി വീട് വച്ചുനൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നിർമിക്കാൻ ഇനിയും പണം ആവശ്യമുണ്ടെന്നും ഇതിനായി പാർടി ഫണ്ടിൽ നിന്നും പണം കണ്ടെത്തണമെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീട് നിർമിക്കാനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് 5.38 കോടി (5,38,21,632) രൂപയാണെത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് പിരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപയും കോൺഗ്രസ് നേതൃത്വത്തിന്റെ കൈകളിലെത്തി. ഇതിൽ നിന്ന് ഒമ്പത് ലക്ഷം രൂപ ആപ്പ് നിർമിക്കാൻ നൽകി.
രണ്ട് ഘട്ടമായി സ്ഥലം വാങ്ങിയയോടെ പണം തീർന്നു. കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. അത് കെപിസിസി-എഐസിസി ഫണ്ടിൽ നിന്നും കണ്ടെത്തുമെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.
അതേസമയം പിരിച്ചെടുത്ത പണം ഉപയോഗിച്ച് മൂന്ന് പ്ലോട്ടുകളായി സ്ഥലം വാങ്ങിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലാണ് ഫണ്ട് നിക്ഷേപിച്ചിരുന്നതെന്നും ഭൂമി വാങ്ങാൻ പിരിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടിവന്നപ്പോൾ കെപിസിസി അക്കൗണ്ടിൽ നിന്ന് പണമെടുത്തെന്നും വേണുഗോപാലും ആവർത്തിച്ചു. എന്നാൽ കൃത്യമായി എത്ര തുക പിരിച്ചെന്നോ, ഭൂമി വാങ്ങാൻ എത്ര ചിലവായെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.










0 comments