print edition നേതാക്കളെ നേരിട്ട് നിരീക്ഷിക്കാൻ ഹൈക്കമാൻഡ്

പ്രത്യേക ലേഖകൻ
Published on Mar 24, 2026, 12:01 AM | 1 min read
തിരുവനന്തപുരം : അതിരൂക്ഷമായ തർക്കങ്ങൾക്കൊടുവിൽ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും സ്ഥാനാർഥികളാകാൻ ആഗ്രഹിച്ചു നടന്ന നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ്. മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ സഹായിക്കാനാണ് ഇവർ എത്തുന്നതെങ്കിലും ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇവരുടെ നിരീക്ഷണ വലയത്തിലുണ്ടാകും. ആദ്യ ഘട്ടത്തിൽ 40 മണ്ഡലങ്ങളിലാണ് നിരീക്ഷകരെ വച്ചത്. എഐസിസി നിരീക്ഷകൻ സച്ചിൻ പൈലറ്റിന് കീഴിലാണ് സഹ നിരീക്ഷകരെങ്കിലും കെ സി വേണുഗോപാലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ.
സീറ്റ് ചർച്ചക്കിടെ ഹൈക്കമാൻഡിലുള്ളവർ തന്നെ, കേരളത്തിൽ വലിയ പ്രതീക്ഷവെക്കേണ്ടെന്ന് കെപിസിസി നേതാക്കളെ ഉപദേശിച്ചിരുന്നു. ശ്രമിക്കാമെന്ന് മാത്രമേയുള്ളൂവെന്നും, അതിനിടയിലുള്ള സീറ്റ് കലാപം ജനം ശ്രദ്ധിച്ചുവെന്നും അവർ മുന്നറിയിപ്പ് നൽകി. ഇൗ സാഹചര്യത്തിൽ നേതാക്കളെ നിരീക്ഷിക്കാൻ ആളെ വച്ചത് മറ്റൊരു കലാപമായി പാർടിയിൽ കത്താനുള്ള സാധ്യതയും ഒരു വിഭാഗം കാണുന്നുണ്ട്.
വിമതരുടെയും പാർടിയിൽ നിശബ്ദരാകുന്നവരുടെയും രാജിവയ്ക്കുന്നവരുടെയും എണ്ണം വൻതോതിലായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിൽ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയവരാണ് കെ സുധാകരനും അടൂർ പ്രകാശും. ഇവരുൾപ്പെടെ നേതൃനിരയിലുള്ളവർ മുതൽ മണ്ഡലം തലത്തിൽ വരെ കലഹിക്കുന്നവരെ നിയന്ത്രിക്കുക സാധ്യമല്ല. എന്നാൽ, വേണുഗോപാൽ നിർദേശിച്ച ചില നേതാക്കളുടെ പിന്നാലെ നിരീക്ഷകരുണ്ടാകും.











0 comments