എന്ത് നെറികേടും കാണിക്കാൻ മടിക്കാത്ത കൊലയാളി സംഘമായി കോൺഗ്രസ് മാറി: വി ജോയി

വെമ്പായം വേറ്റിനാട് അജിത്തിന്റെ മാതാപിതാക്കളെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കാൻ മടിക്കാത്ത കൊലയാളി സംഘമായി കോൺഗ്രസ് മാറിയെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. കോൺഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവ് അജിത്തിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് വെളിപ്പെടുകയാണെന്നും അജിത്ത് അവശനിലയിൽ കിടന്ന മുറിയും സമീപത്തെ മുറിയും സംസ്കാര ചടങ്ങിന് പിറ്റേന്ന് പെയിന്റ് അടിച്ചതായി പൊലീസിന് വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
വെമ്പായം പഞ്ചായത്തിലെ കണക്കോട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റ ആളാണ് അജിത്തിന്റെ ഭാര്യ ബീന. അജിത് കുമാറിൻറെ മരണം ഹൃദയാഘാതം കാരണമാണെന്നാണ് ബീന പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഒക്ടോബർ 19ന് വൈകിട്ട് അജിത്ത് കോൺഗ്രസിനെതിരെ ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷം വീടിന് പുറത്തായിരുന്ന അജിത്തിനെ ഫോണിൽ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നെന്നും വി ജോയി ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം വെമ്പായം വേറ്റിനാട് അജിത്തിന്റെ മാതാപിതാക്കളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചിരുന്നു. ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, എസ് കെ ബിജുകുമാർ, എൽ എസ് ലിജു തുടങ്ങിയവരാണ് സന്ദർശിച്ചത്. അച്ഛൻ മാധവൻനായർ, അമ്മ രാധാദേവി എന്നിവരുമായി സംസാരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണവും നിയമ നടപടികളും ഉണ്ടാകാനുള്ള ഇടപെടലുകൾ നടത്തുമെന്ന് അജിത്തിന്റെ മാതാപിതാക്കൾക്ക് വി ജോയി ഉറപ്പുനൽകി.










0 comments