സാങ്കൽപ്പിക കസേരയ്‌ക്കായി കോൺഗ്രസിൽ തർക്കം
print edition അതിരുവിട്ട് ഫാൻസിന്റെ സൈബർ പോര്

ഒ വി സുരേഷ്
Published on Apr 26, 2026, 12:00 AM | 1 min read
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് നേതാവാരെന്ന കോൺഗ്രസിലെ തർക്കം സൈബറിടത്തിൽ എല്ലാ പരിധിയും ലംഘിച്ചതോടെ സമൂഹമാധ്യമ ചുമതലയിൽനിന്ന് രാജിവച്ച് ഹൈബി ഇൗഡൻ എംപി. മുഖ്യമന്ത്രിയുടെ സാങ്കൽപ്പിക കസേരയ്‌ക്കായാണെങ്കിലും ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത പോരാണ് സമൂഹമാധ്യമങ്ങളിൽ. നേതാക്കളുടെ പരസ്യമായ കസേരകളിക്ക് ഉൗർജം നൽകാൻ ഫാൻസ് ഗ്രൂപ്പുകളുണ്ടാക്കിയാണ് അണികളുടെ മത്സരം. പ്രയോഗിക്കുന്ന ഭാഷ മര്യാദയുടെ അതിർത്തികൾ ലംഘിക്കുന്നതും. വെല്ലുവിളിയും തർക്കവും രൂക്ഷമായതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്‌താവനകൾക്ക് വിലക്കേർപ്പെടുത്തി.
യുഡിഎഫിന് ഭരിക്കുമെന്ന റിപ്പോർട്ടല്ല കെപിസിസിക്ക് ലഭിക്കുന്നത്. സർവേകളും എക്‌സിറ്റ് പോളുകളും ആശ്വസിക്കാൻ വക നൽകുന്നുമില്ല. ഇനിയും അധികാരത്തിന് പുറത്തായാൽ ആരെയൊക്കെ പഴിക്കണം എന്നതിന്റെ റിഹേഴ്‌സൽകൂടിയാണ് ഇപ്പോഴത്തെ തർക്കം. ജനനായകൻ എന്ന പേരിൽ രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്റെയും ഡോക്യുമെന്ററികൾ, വി ഡി സതീശനെ നായകനാക്കിയുള്ള സമൂഹമാധ്യമ പോസ്‌റ്റുകൾ, പുസ്‌തകങ്ങൾ, ചെന്നിത്തലയുടെ പോഡ്‌കാസ്‌റ്റ് ഇങ്ങനെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് തർക്കം.
‘ഇലക്‌ഷൻ 2026 വിഡിഎസ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ വിവാദ ചാറ്റുകൾ പുറത്തുവന്നതാണ് ഹൈബിയുടെ പെട്ടെന്നുള്ള രാജിക്കുപിന്നിൽ. സതീശനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഗ്രൂപ്പിൽ വേണുഗോപാൽ, സുധാകരൻ തുടങ്ങിയവരെ അധിക്ഷേപിക്കുന്നു. , റോജി എം ജോണിനെ സൈബറിടത്തിൽ കൈകാര്യം ചെയ്യാനും ആഹ്വാനമുണ്ട്. വേണുഗോപാലിനെ പിന്തുണച്ചുള്ള റോജിയുടെ പോസ്‌റ്റിനുള്ള മറുപടി ‘കണ്ടംവഴി ഓടിക്കും’ എന്നാണ്. സൈബർ ക്വട്ടേഷൻ സംഘമായി സമൂഹമാധ്യമങ്ങളിലെ കോൺഗ്രസ് ഗ്രൂപ്പുകൾ മാറിയതോടെയാണ് ഗത്യന്തരമില്ലാതെയുള്ള ഹൈബിയുടെ രാജി.
അധികാരത്തർക്കവും മൂപ്പിളമപ്പോരും ശക്തമായതോടെയാണ് സണ്ണി ജോസഫ് പരസ്യപ്രസ്‌താവന വിലക്കിയത്. നേരത്തെ എഐസിസി നൽകിയ നിർദേശം പാലിക്കാത്തതിനാലാണ് പുതിയ നിർദേശമെങ്കിലും ഇൗ അന്ത്യശാസനവും പാഴാകും.










0 comments