print edition പരാജയകാരണം ഒരാളിൽ കെട്ടിവയ്‌ക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ല: എം സ്വരാജ്

എം സ്വരാജ്
മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയം ഏതെങ്കിലും നേതാവിൽ കെട്ടിവച്ച് രക്ഷപ്പെടുന്ന രീതി കമ്യൂണിസ്റ്റ് പാർടികൾക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. പരാജയപ്പെടുമ്പോ ൾ വിമർശനമുണ്ടാവുക സ്വാഭാവികമാണ്. ആഴത്തിലുള്ള വിലയിരുത്തലാണ് പ്രധാനം. ഏതെങ്കിലും വ്യക്തിയിലേക്ക് ചർച്ച കേന്ദ്രീകരിക്കുന്നത് ശാസ്‌ത്രീയവും സമഗ്രവുമല്ല. കൂട്ടായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
രാഷ്‌ട്രീയപ്രേരിതമായി ചിലർ നടത്തുന്ന പ്രചാരവേല ഇടതുപക്ഷം തലയിൽ എടുത്തുവയ്‌ക്കുന്നില്ല. വ്യക്തികേന്ദ്രീകൃത വിശകലനം വലതുപക്ഷ രാഷ്‌ട്രീയത്തിന്റേതാണ്. യുഡിഎഫ് പരാജയപ്പെടുമ്പോൾ പ്രതിപക്ഷ നേതാവിനെയും കെ പിസിസി പ്രസിഡന്റിനെയും മാറ്റിയത് നാം കണ്ടതാണ്. പരാജയകാരണങ്ങൾ തുറന്ന മനസ്സോടെ പരിശോധിക്കും. ഇടതുപക്ഷക്കാരല്ലാത്തവരുടെ അഭിപ്രായവും വിലമതിക്കും. കരുത്തോടെ തിരിച്ചുവരും.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്നത് രണ്ടുതവണ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ്. അത്രയും മുതിർന്ന നേതാവ് ഉള്ളപ്പോൾ പ്രതിപക്ഷ നേതാവിനെക്കുറിച്ച് മറ്റൊരുചിന്ത പാർടിയിൽ ഉണ്ടായിട്ടേയില്ല. ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. ഇടതുപക്ഷം ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവർത്തിക്കുക. പ്രതിപക്ഷ നേതാവും ഇടതുപക്ഷമുന്നണി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത് അതിന്റെ ഭാഗമാണ്. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയാകും നിലപാട്. യുഡിഎഫിനെപ്പോലെ നശീകരണ സ്വഭാവം സ്വീകരിക്കില്ലെന്നും അദ്ദേഹം വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.










0 comments