കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി; വിപുലമായ സുരക്ഷ; ഫോർട്ട് കൊച്ചിയിൽ ഗതാഗതക്രമീകരണം ഇങ്ങനെ

മട്ടാഞ്ചേരി: പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. പരേഡ് മൈതാനത്ത് കൂറ്റൻ പപ്പാഞ്ഞി തയ്യാറായി. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് മൈതാനത്ത് പപ്പാഞ്ഞി ഒരുങ്ങിയിട്ടുള്ളത്. വൈറ്റില സ്വദേശി എസ് എം അനിൽകുമാറാണ് അമ്പതടിയിലേറെ ഉയരമുള്ള പപ്പാഞ്ഞിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പപ്പാഞ്ഞികളെ വഴിയരികിൽ ഒരുക്കിയിട്ടുണ്ട്. 31ന് രാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും.
ഗതാഗത ക്രമീകരണം, വിപുലമായ സുരക്ഷ
കോർപറേഷൻ, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആർടിസി, പ്രൈവറ്റ് ബസ് ഉടമകൾ, പൊതുമരാമത്തുവകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ആർടിഒ, വാട്ടർ മെട്രോ തുടങ്ങി നിരവധി വകുപ്പുകളെ ഏകോപിപ്പിച്ച് പുതുവത്സരാഘോഷങ്ങൾക്ക് മികച്ച സുരക്ഷ ഒരുക്കി ജില്ലാ ഭരണനേതൃത്വം.
പുതുവത്സരം ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണം പാലിക്കുന്നതിനൊപ്പം പൊലീസുമായി സഹകരിക്കണം. കൊച്ചി കാർണിവലിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് നിരോധിച്ചതായി കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് കൊച്ചിൻ കാർണിവലിന്റെ പ്രധാന വേദി. വെളി ഗ്രൗണ്ടിലും ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 13 ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇൻസ്പെക്ടർമാരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിങ് നിരോധിക്കും. ബുധൻ പകൽ രണ്ടിനുശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനം കടത്തിവിടില്ല.
വൈപ്പിൻ ഭാഗത്തുനിന്ന് റോ റോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാലുവരെയും ആളുകളെ ഏഴുവരെയും മാത്രമെ കടത്തിവിടുകയുള്ളു. അതിനുശേഷം ഫോർട്ട് കൊച്ചിയിൽനിന്ന് മടങ്ങുന്നവർക്ക് മാത്രമെ റോ റോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. വൈപ്പിനിൽനിന്നും ഫോർട്ട് കൊച്ചിയിൽനിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിൻ കോളേജിൽനിന്ന് ബസുകൾ പുലർച്ചെ മൂന്നുവരെ സർവീസ് നടത്തും.
മെട്രോ റെയിൽ പുലർച്ചെ രണ്ടുവരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.










0 comments