ad
Deshabhimani

print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; അന്വേഷിച്ചാൽ 
പലരും കുടുങ്ങും

VD Satheesan.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 12:09 AM | 1 min read

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തരടങ്ങുന്ന ലഹരിമാഫിയ നടത്തിയത്‌ വൻ സാമ്പത്തിക ഇടപാടുകൾ. രാഷ്ട്രീയസ്വാധീനം കരുവാക്കി നടത്തിയ മയക്കുമരുന്ന്‌ വിൽപ്പനയിലൂടെ ലഭിച്ച പണത്തിന്റെ വിഹിതം നേതാക്കൾക്കും പാർടിക്കും വീതംവച്ചിട്ടുണ്ടാകുമെന്നും സംശയിക്കുന്നു. പ്രതികൾ സജീവമായിരുന്ന വി ഡി സതീശന്റെ പുതുയുഗയാത്ര ഉൾപ്പെടെയുള്ള പരിപാടി സംശയനിഴലിലാണ്‌.


‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ ഓർഡിനേറ്ററും സതീശന്റെ സോഷ്യൽ മീഡിയ അംഗവുമായ കെ എച്ച്‌ മുഹമ്മദ്‌ ഹുസൈൻ (ഹുസൈൻ മുസാഫിർ), കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ പെരുന്പാവൂർ അറയ്‌ക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം, പി എ അബ്ബാസ്‌, പെരുമ്പാവൂർ സ്വദേശി സൈനുൽ ആബ്‌ദീൻ എന്നിവരാണ്‌ ഇതിനകം എംഡിഎംഎ കടത്തിൽ പിടിയിലായത്‌. മൂവരും ലഹരിവിൽപ്പനയിൽ കുറേനാളായി സജീവമായിരുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പ്രതികളിലൊരാളായ സൈനുൽ ആബ്‌ദീൻ സൈബർ തട്ടിപ്പ്‌ കേസിലും പ്രതിയാണ്‌. അബ്ദുൾ സലാം ഗുണ്ടാതലവൻമാരുടെ അടുത്തയാളാണ്‌.


പ്രതികളോട്‌ അടുപ്പം പുലർത്തിയിരുന്ന നേതാക്കളുടെയും ബന്ധുക്കളുടെയും ബാങ്ക്‌ അക്ക‍ൗണ്ടും ആസ്തിയും അന്വേഷിച്ചാൽ സാന്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. മ്യൂൾ അക്ക‍ൗണ്ട്‌ ഉപയോഗിച്ചും പണമിടപാട്‌ നടന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പണം ഒളിപ്പിക്കാനും സാമ്പത്തികസ്രോതസ്സ് കണ്ടെത്താതിരിക്കാനുമാണ്‌ മ്യൂൾ അക്ക‍ൗണ്ട്‌ ഉപയോഗിച്ചത്‌.


സ്വന്തം അക്ക‍ൗണ്ടിൽ പണം വാങ്ങുന്നതിന്‌ പകരം മറ്റുള്ളവരുടെ അക്ക‍ൗണ്ടുകളിലേക്ക്‌ പണം അയപ്പിക്കും. തുടർന്ന്‌ അക്ക‍ൗണ്ട്‌ ഉടമയെ ബന്ധപ്പെട്ട്‌ പിൻവലിപ്പിക്കും. നിശ്ചിതതുക ഇവർക്ക്‌ കമീഷനായി നൽകുകയും ചെയ്യും. ഇതാണ്‌ മ്യൂൾ അക്ക‍ൗണ്ട്‌ ഇടപാടുകളുടെ രീതി. യൂത്ത്‌ കോൺഗ്രസിലും കോൺഗ്രസിലുമുള്ള വിപുലമായ ബന്ധം ഇതിന്‌ ഉപയോഗിച്ചിരിക്കാമെന്നും ബിനാമി ഇടപാടുകൾ നടന്നിരിക്കാമെന്നും കരുതുന്നു.


അന്വേഷണം സാന്പത്തിക ഇടപാടുകളിലേക്കോ പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്കോ കടക്കാതെ ലഹരിവിൽപ്പനയിൽ ചുരുക്കിഒതുക്കാനാണ്‌ സർക്കാർ നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home