പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വർഷങ്ങളോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷംമുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തിയത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽനിന്ന് നാട്ടിലെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രനും ഭാര്യ ഷീലയും അവധി ആഘോഷിക്കാനായി 21ന് രാവിലെയാണ് കശ്മീരിലേക്ക് പോയത്. 22ന് ഉച്ചകഴിഞ്ഞായിരുന്നു ഭീകരാക്രമണം. ബുധൻ രാത്രിയോടെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി പ്രസാദ് മൃതദേഹം ഏറ്റുവാങ്ങി.
തുടർന്ന് വെള്ളിയാഴ്ച പകൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് എൻ രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചത്. വെള്ളി രാവിലെ ഏഴിന് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിലും കുടർന്ന് മാമംഗലം മങ്ങാട്ട് റോഡിലെ ‘നീരാഞ്ജനം’ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ആയിരങ്ങളാണ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും നൂറുകണക്കിനാളുകളുണ്ടായിരുന്നു.
അതേസമയം കശ്മീരിലെ മുസ്ലീം സഹോദരങ്ങളെ കുറിച്ച് പ്രതികരിച്ച രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ കടുത്ത സൈബർ ആക്രമണവുമുണ്ടായി. ‘‘കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക് ഓടിയെത്തിയത് കശ്‌മീരിലെ ഡ്രൈവർമാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്. ഇടവും വലവുംനിന്ന് അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി. കാശ്‌മിരിൽ എനിക്ക് കിട്ടിയ രണ്ടു സഹോരങ്ങളാണവർ. അനിയത്തിയെ പോലെയാണ് അവർ എന്നെ കൊണ്ടുനടന്നത്. അള്ളാ അവരെ രക്ഷിക്കട്ടെ’’- എന്ന ആരതിയുടെ സത്യസന്ധമായ വാക്കുകൾക്കെതിരെയാണ് സൈബർ ആക്രമണമുണ്ടായത്.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.
0 comments