ആരോഗ്യമേഖലയിൽ ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

കോഴിക്കോട്: ആരോഗ്യകേരളത്തിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് രാജ്യത്തെ ആദ്യ പൊതുമേഖലാ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും.
കോഴിക്കോട് ചേവായൂരിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' ഉയരുന്നത്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമായ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കുക.
രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
പ്രതിവർഷം 520 വൃക്കകൾ, 320 കരളുകൾ, 50 ഹൃദയങ്ങൾ, 40 ശ്വാസകോശങ്ങൾ എന്നിവ മാറ്റിവെക്കാൻ ശേഷിയുള്ള രീതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക ഐസിയു, എച്ച്ഡിയു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ എന്നിവ സജ്ജമാക്കും.
കൂടാതെ, ഗവേഷണ കേന്ദ്രവും സെൽ ആൻഡ് ടിഷ്യൂ എഞ്ചിനീയറിംഗ് സെന്ററും ഇവിടെ പ്രവർത്തിക്കും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട 31 അക്കാദമിക് കോഴ്‌സുകളും ഇവിടെ ആരംഭിക്കും. ഇതോടെ അവയവമാറ്റത്തിന് വിദേശത്തേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ട ഗതികേടിന് വിരാമമാകും.










0 comments