മികച്ച ഗോൾകീപ്പർ; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കണ്ണൂർ: ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറികിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ട് ലോകകപ്പ് ഹോക്കി ടൂർണമെൻ്റുകൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം. ഹെൽമറ്റ് ഇല്ലാത്ത 1971- 78 കാലത്ത് ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന മാനുവൽ ഫ്രെഡറിക്.
പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിൽ മിടുക്കനായിരുന്നു. കേരളത്തിൽ ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡൽ സംസ്ഥാനത്തിന് നേടിത്തന്നത്. മാന്വൽ ഫ്രെഡറികിൻ്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. 1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിൻ്റെ ഗോളിയായിരുന്നു. 1978 അർജന്റീന ബ്യൂണസ് അയേഴ്സിൽ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യൻ ഗോൾ വലയം കാത്തത്.










0 comments