മോർഫിങ് കേസ് അട്ടിമറിക്കുന്നു; തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ - ഡിവൈഎഫ്ഐ മാര്‍ച്ച്

എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നു | photo: അഭിജിത്ത് വി കെ
തൃക്കാക്കര : തൃക്കാക്കര ഭാരത മാതാ കോളേജിലെ മോർഫിങ്ങ് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം. എസ്എഫ്ഐ - ഡിവൈഎഫ്ഐ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കേസിൽ രണ്ടാംവർഷ ബിബിഎ വിദ്യാർഥിയും കെഎസ്‍യു നേതാവുമായ എസ് ശ്രീഹരിയെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കേസിൽ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. മറ്റ് കെഎസ്‍യു പ്രവർത്തകരും കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സംശയം. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ച സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അവരിലേക്ക് അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകുന്നതിനിടെ ജലപീരങ്കിയുപയോഗിച്ച് പ്രകോപിപ്പിക്കാനും പൊലീസ് ശ്രമിച്ചു.
കേസിലെ മറ്റുള്ളവർ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശിയായ തന്റെ സുഹൃത്താണ് മോർഫിങ്ങ് കേസിലെ സൂത്രധാരനെന്ന് ശ്രീഹരി മൊഴി നൽകിയിരുന്നു. ശ്രീഹരിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും.
കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായ ശ്രീഹരി കോളേജിലെ വിവിധ ആഘോപരിപാടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ എടുത്തിരുന്നു. വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും അവരുടെ ചിത്രങ്ങൾ എടുത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയാണ് എഐ ഉപയോഗിച്ച് അശ്ലീലമാക്കി മാറ്റിയത്. അശ്ലീല വീഡിയോ നിർമിച്ച് ടെലിഗ്രാം, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെ നവമാധ്യമങ്ങളിലേക്ക് അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.









0 comments