സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് മഹാരാജാസ്: മുഖ്യമന്ത്രി

കൊച്ചി : കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും ചർച്ച ചെയ്യപ്പെട്ട കലാലയമാണ്. മഹാരാജാസിന്റെ രാഷ്ട്രീയ ചരിത്രത്തിന് ഈ കലാലയത്തിന്റെ അത്ര തന്നെ പാരമ്പര്യമുണ്ട്. മഹാത്മാഗാന്ധി കോളേജ് സന്ദർശിച്ചത് ചരിത്രമാണ്. ദേശീയ പ്രസ്ഥാനത്തിന് ഇവിടത്തെ വിദ്യാർഥികൾ നൽകിയ വലിയ സംഭാവനകൾ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്.
150 വർഷം പിന്നിടുന്ന കലാലായത്തിന് വിദ്യാലയം എന്ന നിലയിൽ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമാണുള്ളത്. ദിവാൻ ശങ്കര വാര്യർ ഒറ്റമുറിയിൽ എലമെന്ററി സ്കൂളായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് പ്രീ സ്കൂളും എറണാകുളം കോളേജും മഹാരാജാസ് കോളേജുമായി മാറിയത്. ഇന്ന് 20 ബിരുദ പ്രോഗ്രാമുകളും 22 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 18 വിഭാഗങ്ങളിലായി ഗവേഷണ കേന്ദ്രങ്ങളും എല്ലാം അടങ്ങുന്ന ബൃഹത് സ്ഥാപനമായി മഹാരാജാസ് മാറി. നാക് എ ഗ്രേഡ് അക്രഡിറ്റേഷനും എൻഐആർഎഫ് റാങ്കിങ്ങിൽ 53ാം റാങ്കും നേടി. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, തുടങ്ങിയ പ്രഗത്ഭർ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
കലാരംഗത്തെ നിരവധി പ്രതിഭകളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. ഭരണഘടന നിയമനിർമാണ സഭാംഗമായിരുന്ന ദാക്ഷായണി വേലായുധൻ മഹാരാജാസിലെ പൂർവ വിദ്യാർഥിയാണ്. പാർശ്വവൽകൃത സമൂഹത്തിൽ നിന്നും ഇത്തരത്തിൽ ഒരു വനിത ഉയർന്നുവന്നത് ലോകശ്രദ്ധയാർജിച്ച കാര്യമാണ്. ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും പ്രതിഭ ഊതി കത്തിച്ച ഇടമാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണനും പൂർവ വിദ്യാർഥിയാണ്. ബഹുഭാഷാ പണ്ഡിതനായിരുന്ന കെ വി രാമസ്വാമി അയ്യർ, നവോത്ഥാന നായകൻ പണ്ഡിറ്റ് കെ പി കറുപ്പൻ, ജ്ഞാനപീഠ ജേതാക്കളായ ജി ശങ്കരക്കുറുപ്പ്, ഒ എൻ വി കുറുപ്പ്, എം കൃഷ്ണൻ നായർ, സാനു മാസ്റ്റർ, ഡോ എം. ലീലാവതി തുടങ്ങിയ പ്രതിഭാധനരായ അധ്യാപകർ മഹാരാജാസിന് സ്വന്തമായിരുന്നു.
മഹാരാജാസ് കോളേജിന് കേരളത്തിന്റെ പുതുമണ്ഡലത്തിലുള്ള പ്രസക്തി മനസ്സിലാക്കി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മികച്ച പദ്ധതികളാണ് കഴിഞ്ഞ 9 വർഷമായി സർക്കാർ നടപ്പിലാക്കി വരുന്നത്. സർവകലാശാലകൾ കേന്ദ്രമാക്കി 200 കോടി രൂപ ചെലവഴിച്ച് ട്രാൻസിലേഷൻ റിസർച്ച് ലാബുകൾ, ബിരുദ സമ്പ്രദായത്തെ ഉടച്ച് വാർത്ത നാലു വർഷത്തെ ബിരുദം ഇതെല്ലാം ഇതിന്റെ ഭാഗമാണ്. ഗവേഷണ മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിന് മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് മെറിറ്റ് മീൻസ് കം സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും വലിയ റിസർച്ച് അവാർഡുകൾ കേരളത്തിൽ നൽകി വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ യശസ് നേടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആദ്യ 12 പൊതു യൂണിവേഴ്സിറ്റികൾ എടുത്താൽ മൂന്നെണ്ണം കേരളത്തിലേതാണ്. അക്കാദമിക നിലവാരം കണക്കാക്കി രാജ്യത്തെ ആദ്യം നൂറു കോളേജുകളിൽ കേരളത്തിൽ നിന്ന് 12 കോളേജുകൾ ഉണ്ട്.
ഇത്തരത്തിലുള്ള ഒരു കലാലയം വരും കാലങ്ങളിലും മികവോടെ മുന്നോട്ടുപോകുന്നതിന് സ്വയം വിമർശനത്തോട പ്രവർത്തിക്കണമെന്നും ഇത് കൂടുതൽ മികവിലേക്ക് ഉയരാൻ വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 150 വർഷം കഴിഞ്ഞെങ്കിലും നിറ യൗവനത്തോടെയാണ് മഹാരാജാസ് കോളേജ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ, എംജി സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ ടി വി സുജ , ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, പ്രിൻസിപ്പാൾ, ഇൻചാർജ്ജ് ഡോ. എസ് ഷജില ബീവി, വൈസ് പ്രിൻസിപ്പാൾ ഡോ. ജി എൻ പ്രകാശ്, പ്രൊഫ. എം കെ സാനു, പൂർവ വിദ്യാർഥികളായ ഡോ. എസ് കെ വസന്തൻ, ബിനോയ് വിശ്വം, അമൽ നീരദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.











0 comments