print edition മുന്നേറാം കഴക്കൂട്ടത്തിനൊപ്പം

കഴക്കൂട്ടം മണ്ഡലത്തിലെ കരിക്കകത്ത് സിറ്റി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്ന വീട്ടമ്മ
കഴക്കൂട്ടം: "ഗ്യാസ് തീർന്നുപോയി, സിലിണ്ടർ കിട്ടാനില്ല എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് ഇതിന്റെ വിലയറിയുന്നത്. നമ്മുടെ സർക്കാർ കാലങ്ങൾക്ക് മുന്പേ കണ്ടറിഞ്ഞ് ചെയ്തു തന്നതുപോലെ തോന്നുന്നു’– കഴക്കൂട്ടം മണ്ഡലത്തിലെ സിറ്റി ഗ്യാസ് പദ്ധതി ഗുണഭോക്താക്കളുടെ വാക്കുകൾ ഇങ്ങനെ.
സംസ്ഥാന സർക്കാർ നടപ്പാക്കിയ സിറ്റി ഗ്യാസ് പദ്ധതിയാണ് ഇൗ ക്ഷാമകാലത്ത് തങ്ങളുടെ വീടുകൾക്ക് ആശ്വാസം. സാമ്പത്തിക ലാഭവും വലുതാണ്. സിലിണ്ടറിലുള്ള ഗ്യാസിനെക്കാൾ ചൂട് കൂടുതലാണ്. പൈപ്പ് ലൈൻ ആയതിനാൽ സുരക്ഷിതമായി പാചകം ചെയ്യാം. 24 മണിക്കൂറും പൈപ്പിലൂടെ ഗ്യാസും കിട്ടുന്നുണ്ട്– സിറ്റി ഗ്യാസ് പദ്ധതി ഗുണഭോക്താവായ എൽ ബിന്ദു പറയുന്നു.
കേന്ദ്രസർക്കാർ പാചകവാതകത്തിന് അടിക്കടി വില വർധിപ്പിച്ച് സാധാരണക്കാരന്റെ ജീവിതം തകർക്കാൻ ശ്രമിക്കുമ്പോൾ സിറ്റി ഗ്യാസ് പദ്ധതിയിലൂടെ കുറഞ്ഞ വിലയിൽ ഗ്യാസ് നൽകി ജനത്തിന് ആശ്വാസമാകുകയാണ് എൽഡിഎഫ് സർക്കാർ. എൽപിജിയെക്കാൾ 30 ശതമാനം വിലക്കുറവിൽ സിറ്റി ഗ്യാസ് ലഭിക്കുന്നുണ്ട്.
ജില്ലയിൽ ഇതുവരെ 26,800 വീടുകളിൽ പദ്ധതിയെത്തി. കഴക്കൂട്ടം മണ്ഡലത്തിൽമാത്രം 12,587 കുടുംബങ്ങൾ ഗുണഭോക്താക്കളായി. ആറ്റിപ്രയിൽ 1608, കരിക്കകത്ത് 1300 വീടുകളിൽ ഉപയോക്താക്കളുണ്ട്. വീടുകൾക്കു പുറമെ വ്യാവസായിക സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളും പൈപ്പ് ഗ്യാസിലാണ് പ്രവർത്തനം. കഴക്കൂട്ടം മണ്ഡലത്തിൽ 165 കോടി രൂപയാണ് പദ്ധതിച്ചെലവ്.











0 comments