print edition കൂട്ടപ്പിരിച്ചുവിടൽ: തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാർച്ച് 24ന്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ വിവിധ പദ്ധതികളിലും വകുപ്പുകളിലുമുള്ളവരുടെ കൂട്ടപ്പിരിച്ചുവിടലിനും ശമ്പളംതടയലിനുമെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു.
രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയുള്ള തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ 24-ന് സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബശ്രീ, എൻഎച്ച്‌എം, ഭാരതീയ ചികിത്സാ മിഷൻ, ആയുഷ് മിഷൻ കരാർ ജീവനക്കാരെയാണ് പ്രധാനമായും വേട്ടയാടുന്നത്. 2005മുതൽ എല്ലാ വർഷവും കൃത്യമായി പുതുക്കി നൽകാറുള്ള കരാർ കാലാവധി, മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും നിർദ്ദേശപ്രകാരം വകുപ്പ് മേധാവികൾ റദ്ദാക്കുകയോ പുതുക്കി നൽകാതിരിക്കുകയോ ആണ്.
നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് പ്രോജക്ട്, മോട്ടോർ തൊഴിലാളി ക്ഷേമനിധി, സപ്ലൈകോ എന്നിവിടങ്ങളിലും കൂട്ടപ്പിരിച്ചുവിടലുണ്ട്. 24 വർഷംവരെ സർവീസുള്ളവരെയടക്കം പിരിച്ചുവിടുന്നു. നിലവിലുള്ള ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകുന്നുമില്ല.
സെക്രട്ടറിയറ്റ് മാർച്ച് രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ യൂണിഫോമുകളിൽ മാർച്ചിൽ അണിനിരക്കും.
കരാർ തൊഴിലാളികളും സ്കീം തൊഴിലാളികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. .അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറിമാരായ വി ശിവൻകുട്ടി, കെ എസ് സുനിൽകുമാർ, സി ബി ചന്ദ്രബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments