സിനിമാകോൺക്ലേവിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം
സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. 600 പ്രതിനിധികൾ പങ്കെടുക്കും.
ജർമനി, ഇംഗ്ലണ്ട്, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തും. മോഹൻലാൽ, സുഹാസിനി എന്നിവർ മുഖ്യാതിഥികളാകും. റസൂൽ പൂക്കുട്ടി, വെട്രിമാരൻ,പത്മപ്രിയ തുടങ്ങിയവരും പങ്കെടുക്കും. കേന്ദ്ര–-സംസ്ഥാനമന്ത്രിമാരുമുണ്ടാകും.
സിനിമാനയ രൂപീകരണ സമിതിയുടെ ചെയർമാനായിരുന്ന ഷാജി എൻ കരുൺ തയ്യാറാക്കിയിരുന്ന കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടത്തും. മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആദ്യദിനം അഞ്ചും രണ്ടാംദിനത്തിൽ നാലും പാനൽ ചർച്ചകൾ നടക്കും. രണ്ടുദിവസവും വൈകിട്ട് ഓപ്പൺഫോറമുണ്ടാകും.
ചർച്ചയിൽ ഉയരുന്ന ആശയങ്ങൾകൂടി പരിഗണിച്ച് സിനിമാ നയത്തിന് അന്തിമരൂപം നൽകും. ഞായർ വൈകിട്ട് സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.









0 comments