print edition 'നാങ്കൾക്കു സ്ഥലമായി...'


ആദർശ് ജോസഫ്
Published on Mar 02, 2026, 01:45 AM | 1 min read
കൽപ്പറ്റ
ഉദ്‌ഘാടനവേദിയ്ക്ക് സമീപത്തെ റവന്യുവകുപ്പിന്റെ കൗണ്ടറിൽനിന്ന് പട്ടയം വാങ്ങവെ ചക്കിയുടെ കൈകൾ വിറച്ചു. സന്തോഷത്താൽ കണ്ണ് നിറഞ്ഞു. സന്തോഷമായില്ലേ എന്ന് ചോദിച്ചപ്പോൾ ചെറുചിരി വിടർന്നു. പുതിയ വില്ലേജ് ഉന്നതിയിലെ വയോധിക ചക്കിയും ഭൂമിയുടെ അവകാശിയായി. ദുരന്തബാധിത മേഖലയിലെ 13 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ പട്ടയവും ചടങ്ങിൽ വിതരണം ചെയ്‌തു. ചൂരൽമല പുതിയ വില്ലേജിൽ ഇനി ഇവർക്കായി ടൗൺഷിപ്പിന് സമാനമായ വീടുയരും. പുഞ്ചിരിമട്ടം ഉന്നതിയിലെ ചണ്ണയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിൽ രേഖ കൈമാറി.
പുഞ്ചിരിമട്ടം, ഏറാട്ട്‌കുണ്ട് ഉന്നതികളിലെ അഞ്ച് വീതം കുടുംബങ്ങളിലും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളിലുമായി 57 പേര്‍ക്കാണ് സർക്കാർ തണലൊരുങ്ങുന്നത്. വനാവകാശപ്രകാരമാണ് ഭൂമി വിതരണം. പുതിയ വില്ലേജില്‍ സര്‍വെ നമ്പര്‍ 126ല്‍ ഉള്‍പ്പെട്ട 5 ഹെക്‌ടറാണ് നൽകിയത്. നിലവിൽ ഇവരുടെ കൈവശമുള്ള ഭൂമിക്ക് സമാനമായ അളവിലാണ് വിതരണം. പുഞ്ചിരിമട്ടത്തെ അഞ്ച് കുടുംബത്തിന് 2.07 ഏക്കറും പുതിയ വില്ലേജിലെ മൂന്ന് കുടുംബത്തിന് 85 സെന്റും ലഭിക്കും. ഏറാട്ട്‌കുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബത്തിനും പത്ത് സെന്റ് വീതം. വനത്തോട് ചേർന്ന് ഉപജീവനം നടത്തുന്ന ഇവർക്ക് ഏറാട്ട്‌കുണ്ടിലെ ഭൂമിയുടെ അവകാശം തുടരും.
പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ കുടുംബങ്ങള്‍ സര്‍ക്കാറിന്റെ 2- ബി പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ദുരന്തബാധിത മേഖലയിലെ നോ ഗോ സോണ്‍ മേഖലയിലൂടെ മാത്രം സഞ്ചാരപാതയുള്ളതിനാലാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.










0 comments