എറണാകുളം ചിൽഡ്രൻസ് പാർക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: കാൽനൂറ്റാണ്ടായി എറണാകളം കേന്ദ്രമായ സംഘടന അനധികൃതമായി കൈവശം വച്ചിരുന്ന എറണാകുളം പ്രിയദർശിനി ചിൽഡ്രൻസ് പാർക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനം. കോടതി നിർദ്ദേശപ്രകാരം ദൈനംദിന ഭരണ ചുമതല എറണാകളം ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി.
ചിൽഡ്രൻസ് പാർക്ക് അനധികൃതമായി കൈവശം വച്ച് ഭീമമായ വരുമാനം നേടി ധൂർത്തും കെടുകാര്യസ്ഥതയും നടത്തുന്നുവെന്നും സമിതി നിയമാവലി പ്രകാരം തെരഞ്ഞെടുത്ത ജില്ലാ ശിശുക്ഷേമ സമിതിക്ക് ഭരണചുമതല കൈമാറണം എന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു. കുട്ടികളെ വലിയ രീതിയിൽ ആകർഷിച്ചിരുന്ന ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക് സർക്കാർ നവീകരിച്ചു നൽകിയിട്ടും ശരിയായ പരിപാലനം ഇല്ലാതെ നിലവിൽ പല സ്ഥലങ്ങളും കാട് പിടിച്ച് കുട്ടികൾക്ക് പ്രവേശിക്കാനാകാതെ കിടക്കുകയാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
കാലങ്ങളായി ഇതിൻ്റെ മറവിൽ വൻ തോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതിൻ്റെ തെളിവുകൾ ലഭിച്ചതായും അന്വേഷണം നേരിടുന്നതായും അദ്ദേഹം അറിയിച്ചു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലും ഭരണ ചുമതല ശിശുക്ഷേമ സമിതിക്ക് കൈമാറി കൊണ്ട്
എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് കഴിഞ്ഞ ജൂലൈ 23 നാണ് ഉത്തരവിറക്കിയത്.
കൈമാറ്റ ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, സംസ്ഥാന ഭരണ സമിതി അംഗം അഡ്വ യേശുദാസ് പറപ്പള്ളി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.സുനിൽ ഹരീന്ദ്രൻ, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.എസ്. അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ടി വി അനിത ട്രഷറർ സനം പി തോപ്പിൽ, എം എ രശ്മി എന്നിവർ സംബന്ധിച്ചു.









0 comments