തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികളെ പൊലീസ് തല്ലിയെന്ന് പരാതി; ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തു. വ്യാഴാഴ്ച നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരപ്പൻകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കയറി വിദ്യാർഥികളെ പൊലീസ് തല്ലിയെന്നാണ് കേസ്.
മാധ്യമ വാർത്തകളെ തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുക്കുകയായിരുന്നു. കമീഷൻ അംഗം ഡോ. എഫ് വിൽസൺ ആണ് സ്വമേധയാ കേസെടുത്തത്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ വെഞ്ഞാറമൂട് എസ്എച്ച്ഒയോടും സ്കൂൾ അധികൃതരോടും കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് എസ്ഐ ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകാരണമായി സ്കൂൾ കോമ്പൗണ്ടിൽ കയറി വിദ്യാർഥികളെ ആക്രമിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.









0 comments