print edition സിപിഐ എം സ്ഥാനാർഥികളിൽ ഉയർന്ന ലീഡ് യു ആർ പ്രദീപിന്

തൃശൂർ: സംസ്ഥാനത്തെ സിപിഐ എം സ്ഥാനാർഥികളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ചേലക്കരയിൽനിന്ന് വിജയിച്ച യു ആർ പ്രദീപിന്. 29,386 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥിയായ സിറ്റിങ് എംഎൽഎ യുഡിഎഫ് സ്ഥാനാർഥി ശിവൻ വീട്ടിക്കുന്നിനെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്‌ത 1,63,151 വോട്ടിൽ 76,073 വോട്ടും പ്രദീപ് നേടി. 46.63ശതമാനം വോട്ട് പ്രദീപിനു ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളിക്ക് ലഭിച്ചത് 28.62ശതമാനം വോട്ടു മാത്രം.
തപാൽ വോട്ടുകളിലും എൽഡിഎഫ് സ്ഥാനാർഥി മുന്നേറി. 2170 തപാൽ വോട്ടുകളിൽ 1025ഉം യു ആർ പ്രദീപിനു ലഭിച്ചു. തപാൽ വോട്ടിൽ ആരംഭിച്ച മുന്നേറ്റം മുഴുവൻ സമയവും നിലനിർത്തി. ഇവിഎം എണ്ണിയ 16 റൗണ്ടിലും ലീഡ് ചെയ്‌തു. ഓരോ റൗണ്ട് എണ്ണുമ്പോഴും കൃത്യമായി ലീഡ് ഉയർത്തുകയും ചെയ്‌തു.
മണ്ഡലത്തിലെ ഒന്പത് പഞ്ചായത്തിലും എൽഡിഎഫ് ലീഡ് ചെയ്‌തു. ഇതിൽ ചേലക്കര, മുള്ളൂർക്കര, ദേശമംഗലം എന്നിവ കോൺഗ്രസും തിരുവില്വാമലയിൽ ബിജെപിയുമാണ് ഭരിക്കുന്നത്. 2024ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 64,827 വോട്ട് നേടിയാണ് യു ആർ പ്രദീപ് വിജയിച്ചത്. അന്ന് 12,201 ആയിരുന്നു ലീഡ്.
ഇതാണ് ഇത്തവണ ഇരട്ടിയിലധികമായി ഉയർത്തിയത്. കെ രാധാകൃഷ്ണന്റെ പിൻഗാമിയായി 2016ൽ ആദ്യമായി മത്സരിച്ചപ്പോൾ 67,771 വോട്ട് നേടി 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രദീപ് വിജയിച്ചത്. 2021ൽ കെ രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ റെ ക്കോഡ്.










0 comments