കൊല്ലത്ത് ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചു; തട്ടിയത് 4000 രൂപ

അമ്പിളിയമ്മ
കൊല്ലം: ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിനിയായ 62കാരി അമ്പിളിയമ്മയാണ് തട്ടിപ്പിന് ഇരയായത്. വഴിനീളെ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്ക്ക് അരികിൽ എത്തിയ അജ്ഞാതൻ തന്റെ കൈയിലുള്ള ലോട്ടറി സമ്മാനം അടിച്ചതാണെന്നും പറഞ്ഞ് നൽകിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു.
4000 രൂപയാണ് നഷ്ടപ്പെട്ടത്. ലോട്ടറി ടിക്കറ്റിലെ അവസാനത്തെ 2 എന്ന അക്കം 0 ആക്കിയായിരുന്നു ഇയാള്‍ വയോധികയില്‍ നിന്നും പണം കൈക്കലാക്കിയത്. ടിക്കറ്റുമായി കടയിൽ എത്തി പരിശോധിക്കുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് അമ്പിളിയമ്മ പറയുന്നു.
കിടപ്പുരോഗിയായ ഭർത്താവിന്റെ മരുന്നിനും വീട്ടുചെലവിനും മറ്റുമായാണ് അമ്പിളിയമ്മ ലോട്ടറി വിൽപ്പന നടത്തുന്നത്. സംഭവത്തിൽ അമ്പിളിയമ്മ ഇരവിപുരം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.









0 comments