ചടയൻദിനം വിപുലമായി ആചരിക്കുക

തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ 27ാം ചരമവാർഷികം ചൊവ്വാഴ്‌ച വിപുലമായി ആചരിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്‌തു. പാര്‍ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനം നടത്തിയും ചടയന്‍ ദിനം ആചരിക്കണം.
1998ല്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ചടയന്‍ അന്തരിച്ചത്. 1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായ അദ്ദേഹം 1979ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളേയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം പരിശ്രമിച്ചു. പാർലമെന്ററി രംഗത്തും സജീവമായി ഇടപെട്ടു.
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെട്ട കാലത്താണ് ചടയൻ അനുസ്‌മരണം കടന്നുവരുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയ കേന്ദ്രസർക്കാർ കാര്‍ഷിക മേഖലയെ ഇന്ത്യയിലും വിദേശത്തുമുള്ള കുത്തകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതാനുള്ള നടപടികളിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാര്‍ ഏജന്‍സികളാക്കി മാറ്റാനാണ് ശ്രമം. ജനാധിപത്യത്തിന് കാവലാകേണ്ട തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്ര്യമായ പ്രവര്‍ത്തനത്തെ അട്ടിമറിക്കുന്ന ആപൽക്കരമായ ഇടപെടലിനും രാജ്യം സാക്ഷ്യം വഹിക്കുന്നു.
കേന്ദ്രനയങ്ങള്‍ക്ക് ബദലുയര്‍ത്തുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇതിനെ അതിജീവിച്ച് ജനകീയ ബദല്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ചടയന്‍ ഗോവിന്ദന്റെ ഓര്‍മ കരുത്തുപകരുമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു










0 comments