മണ്ണെണ്ണയും കട്ടാക്കി കേന്ദ്രം; മൂന്ന് മാസത്തേക്ക് വിതരണം ചെയ്തത് പകുതി മാത്രം


സ്വന്തം ലേഖകൻ
Published on Sep 14, 2026, 10:20 AM | 1 min read
ആലപ്പുഴ : യുഡിഎഫ് സർക്കാരിന്റെ പവർകട്ട് ദുരിതത്തിനിടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. മൂന്ന് മാസത്തേക്കുള്ള ( ജൂലൈ, ആഗസ്‍ത്, സെപ്തംബർ) റേഷൻ മണ്ണെണ്ണ വിഹിതം പകുതി മാത്രമേ വിതരണം ചെയ്‍തുള്ളൂ. ജില്ലയിൽ 336 കിലോലിറ്റർ മണ്ണെണ്ണ (3,36,000 ലിറ്റർ) അനുവദിക്കേണ്ടിടത്ത് 156 കിലോ ലിറ്റർ (1,56,000 ലിറ്റർ) മാത്രമാണ് വിതരണംചെയ്‍തത്. എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റുള്ള കാർഡ് ഉടമകൾക്ക് അരലിറ്റർ മണ്ണെണ്ണയുമാണ് നൽകുന്നത്. ജില്ലയിൽ 6,24,819 കാർഡ് ഉടമകളാണുള്ളത്. ഇതിൽ 38,586 പേരാണ് എഎവൈ കാർഡ് ഉടമകൾ.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ 270 കിലോലിറ്റർ (2,70,000 ലിറ്റർ) വേണ്ടിടത്ത് അനുവദിച്ചത് 114 കിലോ ലിറ്റർ (1,14,000 ലിറ്റർ). 156 കിലോ ലിറ്ററാണ് വെട്ടിക്കുറച്ചത്. കേരളത്തിലാകെ 16 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. രൂക്ഷമായ പവർക്കെട്ടിനിടെ മണ്ണെണ്ണ വെട്ടിക്കുറച്ചതും ആളുകളെ ദുരിതത്തിലാക്കി.
മണ്ണെണ്ണ പൂർണമായും നൽകാത്തത് റേഷൻവ്യാപാരികളെയും ദുരിതത്തിലാക്കിയെന്ന് കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. ഈ ടേമിൽ പൂർണമായും മണ്ണെണ്ണ ലഭിക്കാത്തത് മൂലം കാർഡ് ഉടമകളും വ്യാപാരികളും തമ്മിൽ തർക്കങ്ങളും പരാതികളും ഉണ്ടാകുന്നു. മണ്ണെണ്ണ പൂർണമായും ലഭ്യമാകുന്ന മുറയ്‍ക്കുമാത്രം വിതരണംചെയ്യാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതികൾക്ക് ഇടവരുത്താതെ അറിയിപ്പ് നൽകണമെന്നും സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ ഷിജീർ പറഞ്ഞു.









0 comments