print edition സിബിഎസ്‌ഇ ; ആദ്യപരീക്ഷയിൽ മൂന്നുവിഷയം എഴുതാത്തവർക്ക് രണ്ടാമത്തേതിൽ അവസരമില്ല

ന്യൂഡൽഹി
സിബിഎസ്‌ഇ പത്താം ക്ലാസ് വാർഷിക പരീക്ഷകളെ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തതയുമായി അധികൃതർ. ഇൗ വർഷം മുതലാണ് പത്താം ക്ലാസിൽ രണ്ട് വാർഷിക പരീക്ഷകൾ എന്ന പരിഷ്‌കാരം സിബിഎസ്‌ഇ കൊണ്ടുവന്നത്. പരിഷ്‌കാരത്തെ സംബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും വ്യാപകമായി സംശയം ഉയർത്തിയതോടെയാണ് സിബിഎസ്‌ഇയുടെ വിശദീകരണം. പത്താം ക്ലാസിലെ ആദ്യ പരീക്ഷയിൽ മൂന്നോ അതിൽ കൂടുതലോ വിഷയങ്ങൾ എഴുതാത്തവർക്ക് രണ്ടാം പരീക്ഷയ്‌ക്ക് അവസരമില്ലെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.
ഇൗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് പിന്നീടുള്ള അവസരം അടുത്ത വർഷത്തെ ആദ്യ പരീക്ഷയിലായിരിക്കും. ചൊവ്വാഴ്‌ച ആരംഭിക്കുന്ന ഒന്നാം പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടേത് ജൂണിലുമാണ് പ്രഖ്യാപിക്കുക. മുഴുവൻ വിദ്യാർഥികൾക്കും ആദ്യ പരീക്ഷ നിർബന്ധമാണെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. ആദ്യ പരീക്ഷയിൽ പാസായ വിദ്യാർഥികൾക്ക് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാപേപ്പറുകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ എഴുതാം.
ഒന്നാം പരീക്ഷയിൽ പരാമവധി രണ്ടുവിഷയങ്ങൾക്ക് പരാജയപ്പെട്ടവരെ കംമ്പാർട്ട്‌മെന്റ് വിഭാഗമായി പരിഗണിക്കുമെന്ന് സിബിഎസ്‌ഇ നേരത്തേ പറഞ്ഞിരുന്നു. ഇവർക്ക് മേയിൽ പരീക്ഷ എഴുതാം. പരമാവധി മൂന്ന് അവസരമാണ് ഈ വിഭാഗത്തിനുള്ളത്.
പരീക്ഷകൾക്ക് ഇന്ന് തുടക്കം
സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ചൊവ്വാഴ്‌ച തുടങ്ങും. വിദ്യാർഥികൾ രാവിലെ പത്തിന് മുൻപ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാണമെന്ന് സിബിഎസ്‌ഇ നിർദേശിച്ചു. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷ ജൂലൈ 15 വരെ നീളും.
വിവരങ്ങൾക്ക്: https://www.cbse.gov.in










0 comments