print edition വ്യാജരേഖ നൽകി 75 ലക്ഷം രൂപ വായ്പയെടുത്ത കേസ്; മുഖ്യപ്രതി വിദേശത്തെന്ന് പൊലീസ്; നാട്ടിലെത്തിക്കാൻ ശ്രമം

തിരുവനന്തപുരം : വ്യാജ സർവേനമ്പറും ലൊക്കേഷൻ സ്‌കെച്ചും രേഖപ്പെടുത്തിയ പ്രമാണം നൽകി ബാങ്കിനെ കബളിപ്പിച്ച് 75 ലക്ഷം രൂപ വായ്പയെടുത്ത കേസിലെ മുഖ്യപ്രതി ദിനേശ് വിദേശത്തെന്ന് പൊലീസ്. ഇയാളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് അറിയിച്ചു. വെള്ളയമ്പലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്.
കേസിലെ മൂന്നാംപ്രതിയായ മലയിൻകീഴ് വെള്ളൂകോട്ട് വൈഷ്ണവത്തിൽ രാജീവിനെ (45) വ്യാഴാഴ്ചയും രണ്ടാംപ്രതി അനുരാജിനെ കഴിഞ്ഞ മാസവും പിടികൂടിയിരുന്നു. എൻആർഐ വായ്പയാണ് ഇവർ തരപ്പെടുത്തിയത്. തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തി നടപടികളിലേക്ക് കടന്നതോടെയാണ് ഇങ്ങനെയൊരു വസ്‌തുവില്ലെന്ന് കണ്ടെത്തിയത്. ആധാരത്തിൽ പറഞ്ഞിരിക്കുന്ന വസ്തു പഞ്ചായത്ത് ടാർ ചെയ്ത വഴിയും വീട് മലയിൻകീഴ് ക്ഷേത്രത്തിന് പിറകിൽ ഫെഡറൽ ബാങ്ക് ജപ്തി ചെയ്ത വസ്തുവും വീടുമാണ്.
പൊലീസ് അന്വേഷണത്തിൽ രാജീവിന്റെ അച്ഛൻ രാജപ്പൻ പ്ലോട്ടുകളായി തിരിച്ചുകൊടുത്ത രണ്ടര ഏക്കറിൽ ഉൾപ്പെട്ടിരുന്ന സ്ഥലത്താണ് ഇവർ കൃത്രിമം കാട്ടിയതെന്ന് കണ്ടെത്തി. അന്ന് വഴിക്കായി വിട്ടുകൊടുത്ത ഇടം തണ്ടപ്പേർ എടുത്ത് വസ്തുവായി കാണിച്ച് കരമടയ്ക്കുകയും ആധാരമാക്കി രജിസ്റ്റർ ചെയ്യുകയുമായിരുന്നു.









0 comments