print edition ടിനി ടോമിനെതിരായ കേസ്: അൻസിബയുടെ മൊഴിയെടുക്കുന്നത് വൈകും

കൊച്ചി: നടൻ ടിനി ടോമിനെതിരെ രജിസ്‌റ്റർചെയ്‌ത കേസിൽ അൻസിബ ഹസന്റെ മൊഴി രേഖപ്പെടുത്തുന്നത് വൈകും. ശനിയാഴ്‌ച വൈകിട്ട് അൻസിബ കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വനിതാ എസ്‌ഐ ഇല്ലാത്തതിനാൽ തിരികെപ്പോയി. ഞായറാഴ്‌ചയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്‌ചയും സാധ്യതയില്ലെന്നാണ് സൂചന.
ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചെന്നും മതപരമായി അധിക്ഷേപിച്ചെന്നുമുള്ള അൻസിബയുടെ പരാതിയിൽ എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി (എട്ട്) യുടെ നിർദേശപ്രകാരമാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, എസ്ഐ രേഷ്മ എന്നിവർക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേട്ട് കോടതി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനോട് നിർദേശിച്ചു. തൃപ്പൂണിത്തുറ വനിതാസെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചു, സ്റ്റേഷനിൽ വച്ച് മാപ്പ് എഴുതി ഒപ്പിടീച്ചു, അതിൽ പ്രതികൾക്കുവേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തി എന്നാണ് പരാതിയിൽ. തൃക്കാക്കര എസിപി അന്വേഷിച്ച് കഴമ്പില്ലെന്നുപറഞ്ഞ് പരാതി തള്ളിയശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണങ്ങളിൽ നടി ലക്ഷ്‌മിപ്രിയക്കെതിരെ അൻസിബ പാലാരിവട്ടം പൊലീസിൽ മറ്റൊരു പരാതികൂടി നൽകിയിരുന്നു. ഇതിൽ കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. സംഭവത്തിൽ ഒന്പതിനകം വിശദീകരണം നൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിർദേശിച്ചു. കാൻ ചാനൽ മീഡിയ ഉടമ സുകുമാരൻ, സുരേഷ് എന്നിവരെയും പ്രതികളാക്കിയാണ് ഹർജി നൽകിയത്. നടി ശ്വേത മേനോന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.










0 comments