തൃശൂരിൽ ശോഭയാത്രയ്ക്കിടെ യുവാവിന് ക്രൂരമർദനം; ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ കേസ്

സംഘം ചേര്‍ന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകര്‍ ആക്രമിക്കുന്നു
തൃശൂർ: തൃശൂരിൽ ശോഭയാത്രയ്ക്കിടെ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടാട്ട് അമ്പലക്കാവ് സ്വദേശിയായ അരുൺ ബാലനാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അരുൺ നൽകിയ പരാതിയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ മഹേഷ്, വിജിത്ത്, അഭിലാഷ്, രാഗേഷ്, മണിക്ഠൻ, രാജു, അപ്പു എന്നിവർക്കെതിരെയാണ് പേരാമംഗലം പൊലീസ് കേസെടുത്തത്.
ഘോഷയാത്രയ്ക്ക് ഇടയിലേയ്ക്ക് ബൈക്ക് ഓടിച്ചെത്തിയെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ ആക്രമണം. പരിപാടിയുടെ ഭാഗമായി വാഹന നിയന്ത്രണത്തിനായി നിർത്തിയിരുന്ന വോളണ്ടിയർമാർ റോഡിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. ഇതുവഴി എത്തിയ അരുൺ ബാലനെ പ്രവർത്തകർ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. അരുണിന്റെ ബൈക്ക് ചവിട്ടിയിട്ട ആർഎസ്എസ് പ്രവർത്തകർ അശ്ലീല പരാമർശവും നടത്തി.
തർക്കം കയ്യാങ്കളിയിലേയ്ക്ക് മാറി. അതിക്രമം അരുൺ തടയാൻ ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തുവെങ്കിലും തുടർനടപടികളും അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. യുവാവിനെ റോഡിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.









0 comments