പകല്‍ച്ചൂടിന് ശമനമില്ല
ഏലക്കാ ഉല്‍പ്പാദനം കുത്തനെ കുറയും; വിലയിൽ മാറ്റമില്ല

ഏലം കൃഷി
കട്ടപ്പന: ഇടവിട്ട് വേനല്‍മഴ ലഭിച്ചിട്ടും പകല്‍ച്ചൂടിന് ശമനമില്ലാത്തത് അടുത്ത സീസണില്‍ ഏലക്കാ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കും. മികച്ച വിലയുണ്ടായിട്ടും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുമുണ്ടാകും. ഇത്തവണ വന്‍തോതില്‍ കൃഷിനാശമുണ്ടായില്ലെങ്കിലും ചൂടിന് ശമനമില്ലാത്തതിനാല്‍ ചെടികളില്‍ കായ പിടിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശരത്തില്‍ പിടിക്കുന്ന പൂവ് കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ്.
2024ലേതിന് സമാനമായ വേനല്‍ക്കാലമായിരുന്നെങ്കിലും ഇടവിട്ട് മഴ ലഭിച്ചതിനാല്‍ കൃഷിനാശം കുറവാണ്. കാലവര്‍ഷം ആരംഭിക്കാന്‍ കാലതാമസമുണ്ടായാല്‍ സീസണും വൈകും. ഏതാനും ചില സ്ഥലങ്ങളൊഴിച്ചാല്‍ ഇത്തവണത്തെ സീസണ്‍ ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലാകും.
വളം- കീടനാശിനി ‘പൊള്ളിക്കും’
അതേസമയം കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വളം-കീടനാശിനി വില കുത്തനെ ഉയര്‍ന്നു. 400 മുതല്‍ 700 രൂപ വരെയാണ് അടുത്തിടെ വര്‍ധിച്ചത്. മഗ്നീഷ്യം 50 കിലോയുടെ പായ്ക്കറ്റ് 700ല്‍നിന്ന് 1200 രൂപയായി ഉയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഫോളിയാര്‍ 25 കിലോയുടെ പായ്ക്കറ്റില്‍ 1000 രൂപയുടെ വര്‍ധനയുണ്ടായി. ഉല്‍പ്പാദനക്കുറവിനിടെ വളം-കീടനാശിനി വില വര്‍ധിച്ചത് കര്‍ഷകരെ വലയ്ക്കുന്നു.
വില ‘കൊള്ളാം’
അതേസമയം ഏലക്കാവില മാറ്റമില്ലാതെ 2500-2600 രൂപയില്‍ തുടരുന്നു. മാര്‍ച്ച് പകുതിയോടെ 2100 രൂപയായി കുറഞ്ഞെങ്കിലും വില തിരിച്ചുകയറി. ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ 2350- 2450 രൂപയാണ്. സ്‌പൈസസ് ബോര്‍ഡിന്റെ ഇ -ലേലത്തില്‍ ശനിയാഴ്ച 2593.71, 2505 എന്നിങ്ങനെയാണ് ശരാശരി വില. പച്ചഏലക്കാ വില 400- 450 രൂപയും. ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ മൊത്തവ്യാപാരികള്‍ക്ക് പ്രയോജനപ്പെടും. അതേസമയം ചെറുകിട കര്‍ഷകരുടെ പക്കലുണ്ടായിരുന്ന ഉല്‍പ്പന്നം പൂര്‍ണമായി വിറ്റുപോയി.










0 comments