തൃശൂരില്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് 8 വിദ്യാര്‍ഥികള്‍ മരിച്ചു

കയ്പമംഗലം: ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്നിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്നാട് മധുരെ രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്നാട് സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
കാറിൽനിന്ന് ഐഡി കാർഡടക്കം കണ്ടെത്തിയിട്ടുണ്ട്. വെള്ളി രാത്രി 11.50 ഓടെയാണ് അപകടം. ദേശീയപാതയിൽ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്ത് നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിടിച്ചു കയറുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഏഴുപേർ അപകടസ്ഥലത്തുതന്നെ മരിച്ചു.
ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.









0 comments