ad
Deshabhimani

കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകം: അനില കുറ്റം സമ്മതിച്ചതായി സൂചന

anjana ann anila  കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)

കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)

വെബ് ഡെസ്ക്

Published on Sep 02, 2026, 08:04 AM | 2 min read

കലിഫോർണിയ/തൃശൂര്‍: കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്.


കേസിൽ അറസ്റ്റിലായ ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32) കുറ്റസമ്മതം നടത്തിയതായി സൂചനയുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.


ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഇത്തരത്തിലുള്ള കേസുകളിൽ അന്വേഷണവും ഫൊറൻസിക് പരിശോധനകളും പൂർത്തിയാകാതെ മൃതദേഹം വിട്ടുകിട്ടാനും നാട്ടിലെത്തിക്കാനും താമസം നേരിടാറുണ്ട്.


നാളെ പോസ്റ്റ്മോർട്ടം പൂർത്തിയായാലും എംബാം അടക്കമുള്ള തുടർനടപടികൾക്ക് രണ്ടു ദിവസം കൂടി സമയമെടുക്കും. ഇന്ത്യൻ കോൺസുലേറ്റുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു.


കാലിഫോർണിയയിലെ സനോസെ നഗരത്തിലുള്ള അപാർട്ട്മെന്റ് സമുച്ചയത്തിലാണ് മൂന്നുപേരും താമസിച്ചിരുന്നത്. വെള്ളി പകൽ 12നാണ്‌ അഞ്ജനയും ആൻ മേരിയും കൊല്ലപ്പെട്ടത്. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.


അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മ‍ിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കസ്റ്റഡിയിലെടുത്തത്.


കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയാണ്‌ ആൻ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജേക്കബ്‌ ഇളയമകളെ സ്‌കൂളിൽനിന്ന്‌ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്‌ ഫ്ലാറ്റിലെത്തിയപ്പോഴാണ് ഇവരെ കുളിമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്‌.


ഐടി മേഖലയിലാണ്‌ ആനിനും ജോലി. രണ്ടാഴ്ചമുമ്പാണ് വർക്ക് പെർമിറ്റ് ലഭിച്ചത്‌. ആനും ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ. ജോലികൾകണ്ടെത്തൽ


തൃശൂർ പീച്ചിയ്‌ക്കടുത്ത്‌ വിലങ്ങന്നൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക (ആറ്‌). വിജീഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. അഞ്ജനയെ അനില താഴേയ്‌ക്ക്‌ വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നു. ആറു വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിക്കുന്നു. 2023 ലാണ്‌ അവസാനമായി നാട്ടിൽ വന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home