print edition സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്: കെ രാധാകൃഷ്‌ണൻ


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: കേന്ദ്രമന്ത്രാലയങ്ങൾ 54,282 കോടി രൂപ ചെലവിട്ടതിൽ കൃത്യമായ കണക്കുകളില്ലെന്ന സിഎജി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ. മോദിസർക്കാരിന്റെ കാലത്ത് രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാന്പത്തിക അരാജകത്വത്തിന്റെയും സുതാര്യതയില്ലായ്‌മയുടെയും തെളിവാണ് ഇൗ റിപ്പോർട്ട്. 15 മന്ത്രാലയങ്ങൾ 33,973 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. ഇതിനർഥം, ആ മന്ത്രാലയങ്ങൾ വിനിയോഗിച്ച പണം എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ്.
ഭവന,നഗരകാര്യം ഉന്നതവിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് കണക്കില്ലാതെ വലിയ തുകകൾ വിനിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ, മറ്റ് നിരവധി ഗൗരവകരമായ കണ്ടെത്തലുകളും സിഎജി റിപ്പോർട്ടിലുണ്ട്. ഏകദേശം, 12,754 കോടി തെറ്റായ അക്കൗണ്ട് ഹെഡുകളിൽ ഉൾപ്പെടുത്തി കൃത്രിമം കാണിച്ചിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾക്കായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 9,222 കോടി അതിനായുള്ള ഫണ്ടുകളിലേക്ക് വകയിരുത്തിയിട്ടില്ല തുടങ്ങിയ കണ്ടെത്തലുകൾ ഗുരുതരമാണ്.
സംസ്ഥാനസർക്കാരുകൾക്ക് സാന്പത്തിക വിഹിതം നൽകുന്പോൾ കണക്കുകളുടെ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന കേന്ദ്രസർക്കാർ സ്വന്തം മന്ത്രാലയങ്ങളിലെ പതിനായിരക്കണക്കിന് കോടികളുടെ ദുരൂഹതയ്‌ക്ക് മറുപടി നൽകണം. നിഷ്‌പക്ഷ അന്വേഷണ കമീഷനെ ചുമലപ്പെടുത്തണം. വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തിൽ ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണം– രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.










0 comments