സാമൂഹ്യവിരുദ്ധരെ ബസിൽ ജോലിക്ക് വയ്ക്കില്ല; കൺസഷൻ വിഷയത്തിൽ സംഘടനകളുടെ അഭിപ്രായം തേടും: ഗണേഷ്കുമാർ

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കടത്തൽ കേസുകളിലുമൊക്കെ ശിക്ഷിക്കപ്പെട്ടവരെ ബസിൽ കണ്ടക്ടറായും ഡ്രെെവറായും നിലനിർത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് സർക്കാർ നിലപാടെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ. ഇത്തരത്തിലുള്ള കേസുകളിൽ പെട്ടിട്ടില്ലെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് നൽകിയാൽ പ്രശ്നം തീരുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾ കയറുന്നുണ്ടെന്നാണ് പറയുന്നത്. കണക്കെടുത്തപ്പോൾ ഒന്നരലക്ഷമാണെന്ന് കണ്ടെത്തി. കുട്ടികളുടെ ചാർജ് വർധനവ് അവരുടെ കൂടി സംഘടനകളോട് ചോദിച്ചിട്ടെ തീരുമാനത്തിലെത്താനാകു. സംഘടനകളുമായി സംസാരിക്കും. അവരോട് സംസാരിച്ച് സമവായത്തിലെത്തും.അല്ലെങ്കിൽ അത് പ്രശ്നങ്ങളിലേക്ക് പോകും. കുട്ടികളെ റോഡിലിറക്കി വിടാൻ ആഗ്രഹിക്കുന്നില്ല.
സ്റ്റുഡന്റ് പാസ് എന്ന പേരിൽ വിദ്യാർഥികളല്ലാത്തവരും പലയിടത്തും വണ്ടിയിൽ കയറുന്നുണ്ടെന്ന ആരോപണം ശരിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു
കെഎസ്ആർടിസിയിലെ പോലെ എംവിഡിയുടെ ആപ്പ് വരുന്നുണ്ട്. 'എംവിഡി ലീഡ്സ്' എന്ന പേരിൽ. ഇതുവഴി വിദ്യാർഥികൾക്ക് കൺസഷന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്കൂൾ- കോളേജ് വിദ്യാർഥികൾക്ക് ആർടിഒ വഴി പാസ് നൽകും. ഇതുവച്ച് ബസിൽ കയറിയാൽ ചെറിയ തുക നൽകണം. അങ്ങനെയാകുമ്പോൾ കൃത്യമായി എത്ര വിദ്യാർഥികൾ വണ്ടിയിൽ കയറുന്നുണ്ടെന്ന് മനസിലാക്കാനാകും.
സ്പീഡ് ഗവർണർ ഊരിവെക്കണമെന്നാണ് അവർ പറയുന്നത്. എല്ലാ സ്ഥലത്തും പെർമിറ്റ് നൽകണമെന്നും ബസ് ഉടമകൾ ആവശ്യമുയർത്തുന്നു ഇത് അംഗീകരിക്കാനാകില്ലെന്ന് ഗണേഷ്കുമാർ വിശദീകരിച്ചു










0 comments