print edition വികസനമുരടിപ്പിലേക്ക് നയിക്കുന്ന ബജറ്റ്: തോമസ് ഐസക്

തിരുവനന്തപുരം : എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലത്തെപ്പോലെ വികസനമുരടിപ്പിലേക്ക് നയിക്കുന്നതാണ് വി ഡി സതീശൻ സർക്കാരിന്റെ ബജറ്റെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്.
സാമ്പത്തികപ്രതിസന്ധി എല്ലാ കാലത്തുമുണ്ട്. അതിനെ എങ്ങനെ നേരിട്ടു എന്നിടത്താണ് യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ വ്യത്യാസം കാണാനാവുക. എ കെ ആന്റണിയുടെ കാലത്ത് ചെലവ് ചുരുക്കി, ആനുകൂല്യം തടഞ്ഞ്, പൊതുമേഖല സ്വകാര്യവൽക്കരിച്ചുകൊണ്ടുള്ള രീതി സ്വീകരിച്ചു. തുടർന്നുവന്ന വി എസ് സർക്കാർ പെൻഷനും ആനുകൂല്യവും വർധിപ്പിച്ചു. ചെക്ക്‌പോസ്റ്റ് നികുതി പിരിവിലെ അഴിമതി തടഞ്ഞും എൻട്രി നികുതി തുടങ്ങിയും വരുമാനം വർധിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കാലമായപ്പോഴേക്കും വളർച്ചനിരക്ക് വീണ്ടും കുറഞ്ഞു. എൻട്രി നികുതി സുപ്രീംകോടതി തടഞ്ഞതും കാരണമായി. എന്നാൽ, 18 മാസം പെൻഷൻ കുടിശ്ശിക വരുത്തിയാണ് ആ സർക്കാർ ഒഴിഞ്ഞത്.
ഒന്നാം പിണറായി സർക്കാർ ക്ഷേമത്തിനൊപ്പം വികസനവും ഒന്നിച്ചുവേണമെന്ന നയമാണ് സ്വീകരിച്ചത്. അങ്ങനെ കിഫ്‌ബി വഴി വികസനവും ബജറ്റിലൂടെ ക്ഷേമവും മുടക്കമില്ലാതെ നമ്മൾ നടത്തി. 2021ലും എൽഡിഎഫ് വന്നതോടെ വലതുപക്ഷത്തിനും കേന്ദ്രസർക്കാരിനും പേടി തുടങ്ങി. എങ്ങനെയും പുകച്ച് പുറത്തുചാടിക്കണമെന്ന ഉദ്ദേശ്യത്തിൽ ബജറ്റ് സഹായം കുറച്ചു. കിഫ്‌ബി എടുക്കുന്ന വായ്‌പകൾ മുൻകാലപ്രാബല്യത്തിൽ സർക്കാർ വായ്‌പകളായി കണക്കാക്കുമെന്നും ഉത്തരവായി. ഇതാണ് കേരളത്തിൽ സാമ്പത്തികപ്രതിസന്ധി തീർത്തത്. എന്നാൽ, കേന്ദ്രസർക്കാരിനെതിരെ ബജറ്റിൽ പരാമർശംപോലുമില്ല–അദ്ദേഹം പറഞ്ഞു.










0 comments