print edition ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; സാംസ്‌കാരിക സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

കെ എൻ സനിൽ
Published on Jun 24, 2026, 12:41 AM | 1 min read
തൃശൂർ: ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചതുമൂലം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. സംസ്ഥാന ബജറ്റിൽ 55.26കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാരിനുവേണ്ടി ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ 259.19കോടി രൂപ സാംസ്‌കാരിക മേഖലയ്‌ക്ക് വകയിരുത്തിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 203.93കോടിയാണ് നീക്കിവച്ചത്.
തിരുവനന്തപുരത്തെ സെൻട്രൽ സ്‌റ്റേറ്റ് ലൈബ്രറി, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവയൊഴികെയുള്ള സംസ്ഥാനത്തെ മുഴുവൻ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ ആരംഭിച്ച പ്രവർത്തനങ്ങൾപോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് സ്ഥാപനങ്ങൾ. സാംസ്‌കാരിക വകുപ്പിനുമാത്രം 22.41കോടി രൂപയുടെ കുറവുണ്ടായി. സാംസ്‌കാരിക ഡയറക്ടറേറ്റിന്റെ വിഹിതത്തിൽ 18.95കോടി രൂപ വെട്ടിക്കുറച്ചു. കേരള സാഹിത്യ അക്കാദമി തുടങ്ങിവച്ച അന്താരാഷ്‌ട്ര സാഹിത്യോത്സവം, സംഗീത നാടക അക്കാദമി വർഷങ്ങളായി നടത്തുന്ന അന്താരാഷ്‌ട്ര നാടകോത്സവം തുടങ്ങിയവയുടെ നടത്തിപ്പിനെയും ഗവേഷണ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും.
സംഗീതകോളേജുകൾക്കുള്ള വിഹിതത്തിൽ 10ലക്ഷം രൂപയും പുരാവസ്‌തു ഡയറക്ടറേറ്റിനുള്ള വിഹിതത്തിൽ 1.1കോടിയും ആർക്കൈവ്‌സ് ഡയറക്ടറേറ്റിനുള്ള തുകയിൽ മൂന്നുകോടിയും മ്യൂസിയം–മൃഗശാല ഡയറക്ടറേറ്റിന്റെ 9.7കോടിയും യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു.









0 comments