സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ ചുട്ടുകൊന്നു; സഹോദരി പുത്രന് ജീവപര്യന്തം

മൂലമറ്റം: മുട്ടം തോട്ടുങ്കരയിൽ വയോധികയെ ചുട്ടുകൊന്നകേസിൽ സഹോദരി പുത്രന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഊളാനിയിൽ സരോജിനിയെ (72) കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രൻ സുനിൽകുമാറിനെ അഡിഷണൽ ജില്ല ആൻഡ് സെഷൻസ് കോടതി ജഡ്ജ് എസ് എസ് സീനയാണ് ശിക്ഷിച്ചത്.
മുട്ടം സ്വദേശിനിയായ സരോജിനിയെ 2021 മാർച്ച് 31ന് പുലർച്ചെ സഹോദരിപുത്രൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. മരണം കൊലപാതകം അല്ലെന്ന് വരുത്തിതീർക്കാൻ വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. അടുപ്പിൽനിന്ന് തീയാളി റബ്ബർ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനിൽകുമാർ ആദ്യം പൊലീസിന് മൊഴിനൽകിയത്. പിന്നീട് അന്വേഷണത്തിൽ പെട്രോൾപമ്പിൽനിന്നും സുനിൽകുമാർ പെട്രോൾ വാങ്ങിയതായി കണ്ടെത്തി. ശാസ്ത്രീയ പരിശോധയെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുട്ടം എസ്എച്ച്ഒ വി ശിവകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി.










0 comments