പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റും മുൻ വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

നവാസ്, തമ്പി
കൊച്ചി : പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും മുൻ വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. 10,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം ചൊവ്വര വില്ലേജ് മുൻ വില്ലേജ് അസിസ്റ്റന്റ് തമ്പിയെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നവാസിനെയുമാണ് വിജിലൻസ് പിടികൂടിയത്.
എറണാകുളം കാക്കനാട് സ്വദേശിയായ പരാതിക്കാരൻ ചൊവ്വര വില്ലേജ് ഓഫീസ് പരിധിയിലുള്ള 1.24 ഏക്കർ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് ചൊവ്വര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തിയ ശേഷം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതിനെ തുടർന്ന് പരാതിക്കാരൻ വീണ്ടും ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് പട്ടയം ശരിയാക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ഇന്ന് ചൊവ്വര വില്ലേജ് ഓഫീസിന് സമീപം വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഏപ്രിൽ 30ന് വില്ലേജ് അസിസ്റ്റന്റായിരുന്ന തമ്പി സർവീസിൽ നിന്നും വിരമിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.









0 comments