ആക്സിഡന്റ് കേസിന് കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

THRISSUR
വെബ് ഡെസ്ക്

Published on Jul 02, 2025, 06:59 PM | 2 min read

തൃശൂർ : ആക്സിഡന്റ് കേസിന് കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷാണ് പിടിയിലായത്. വക്കീൽ ഗുമസ്തനായ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.


ആക്സിഡന്റ് കേസിലെ രേഖകളുടെ പകർപ്പ് നൽകുന്നതിന് 2,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പൊലീസ് ഓഫീസർ പിടിയിലാകുന്നത്. തൃശ്ശൂർ ഒല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ആക്സിഡന്റ് കേസിലെ സിഡി ഫയൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്.


ഈ കേസിൽ ആക്സിഡന്റിൽ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശി, കേസിന്റെ കാര്യങ്ങൾ നോക്കുന്നതിനായി പരാതിക്കാരൻ ഗുമസ്തനായി ജോലി നോക്കുന്ന ഓഫീസിലെ വക്കീലിനെയാണ് ഏൽപ്പിച്ചിരുന്നത്. പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് ഭാഷ വശമില്ലാത്തതിനാൽ വക്കീലിന്റെ നിർദേശപ്രകാരം വക്കീൽ ഗുമസ്ഥനായ പരാതിക്കാരൻ കേസിന്റെ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ പോകുകയും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സജീഷിനെ കാണുകയും ചെയ്തിരുന്നു.


തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷിനെ പരാതിക്കാരൻ ഫോണിൽ വിളിച്ച് കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ, കോടതിയിൽ സമർപ്പിക്കേണ്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും, ആയതിന്റെ പകർപ്പിന് 2,000രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പല പ്രാവശ്യം ഫോണിൽ തിരികെ വിളിച്ചും സജീഷ് കൈക്കൂലി തുകയായ 2,000രൂപ ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരൻ ചൊവ്വാഴ്ച രേഖകളുടെ പകർപ്പിന് വേണ്ടി സജീഷിനെ ഫോണിൽ വിളിച്ചപ്പോൾ ബുധൻ ഉച്ച കഴിഞ്ഞ് ഒല്ലൂർ പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയ ശേഷം വിളിക്കണമെന്നും കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.


കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ബുധനാഴ്ച കെണിയൊരുക്കി. ഒല്ലൂർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,000രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോ​ഗസ്ഥനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home