കർണാടകത്തിൽ മരിച്ച ആദിത്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു

നെടുമങ്ങാട്: കർണാടകത്തിലെലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്റെ (19) മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ആദിത്യന്റെ അമ്മയുടെ പാണ്ടിയോട്ടുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്.
ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര പാണ്ടിയോട് കുന്നിൽവീട്ടിൽ എസ് പ്രദീപ് കുമാറിന്റെയും (ബിജു) വി അശ്വതിയുടെയും മകനാണ്. ഇൗയിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായ ഉഴമലയ്ക്കൽ സ്വദേശി നിധിൻരാജിന്റെ സമീപപ്രദേശത്താണ് ആദിത്യന്റെയും വീട്.
ബുധൻ ഉച്ചയോടെയാണ് ആദിത്യൻ മരിച്ചതെന്ന് ഹോസ്റ്റൽ അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഹോസ്റ്റലിനോട് ചേർന്നുള്ള ചെറിയ മുറിയിൽ മറ്റൊരു വിദ്യാർഥിയാണ് ആദിത്യന്റെ മൃതദേഹം കണ്ടത്. നാല് വിദ്യാർഥികളോടൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന ആദിത്യൻ ഇതിന് സമീപത്തെ ചെറിയ മുറിയിൽ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിയുടെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
പെയിന്റിങ് തൊഴിലാളി എസ് പ്രദീപ് കുമാറിന്റെയും (ബിജു) വി അശ്വതിയുടെയും മകനാണ്. സഹോദരി: കൃഷ്ണ. ബന്ധുക്കൾ ബംഗളൂരുവിൽ എത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. മരണത്തിൽ കോളേജിലെ ഒരു അധ്യാപകനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിട്ടുണ്ട്.










0 comments