ad
Deshabhimani

പ്രവാസി നിക്ഷേപ നിയന്ത്രണം; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Rupee vs Dollar
വെബ് ഡെസ്ക്

Published on Aug 17, 2026, 11:21 AM | 1 min read

മുംബൈ : പ്രവാസികളുടെ എഫ് സി എൻ ആർ (ബി) നിക്ഷേപങ്ങൾക്കുള്ള സ്വാപ്പ് സൗകര്യം വെട്ടിച്ചുരുക്കിയ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ത്യൻ രൂപയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ‌ചെയ്യുമെന്നാണ് വിപണിയിലെ നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെ നിശ്ചയിച്ചിരുന്ന പദ്ധതി ഓഗസ്റ്റ് 31ന് അവസാനിപ്പിക്കാനാണ് ആർബിഐ തീരുമാനിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച വിപണി തുറന്നപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 95.59ലെത്തി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ വർധിച്ച് 95.42ൽ എത്തിയിരുന്നു.


മികച്ച പലിശനിരക്കും ഇളവുകളും വാഗ്ദാനം ചെയ്ത ഈ പദ്ധതി വഴി ഓഗസ്റ്റ് 13 വരെ 56.84 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. ഡോളറിന്റെ ഒഴുക്ക് രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഈ പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കുമ്പോൾ ഡോളർ വരവ് കുറയുകയും അത് രൂപയുടെ മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.


പദ്ധതി വെട്ടിച്ചുരുക്കിയത് നിക്ഷേപകർക്കിടയിൽ വലിയ തോതിൽ ജാഗ്രതയ്ക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ടെന്ന് ഫോറെക്സ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ മൊത്തത്തിലുള്ള വിപണി സാഹചര്യങ്ങൾ രൂപയുടെ മൂല്യം കുറയുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.


സാങ്കേതികമായി 95.20–95.30 മേഖലയിൽ രൂപയ്ക്ക് അൽപം പിന്തുണ ലഭിച്ചേക്കാമെങ്കിലും വരും ദിവസങ്ങളിൽ ഡോളറിനെതിരെയുള്ള മൂല്യം 96.20–96.50 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയേക്കാം. ആഗോള വിപണിയിൽ ഓയിൽ വില ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ക്രൂഡ് വില ഉയരുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ ഡോളർ നൽകി എണ്ണ വാങ്ങേണ്ടി വരും.


എഫ്സിഎൻആർ (ബി) പദ്ധതി അവസാനിപ്പിച്ചത് രൂപയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്. വിദേശ കറൻസിയുടെ വൻ ഒഴുക്ക് നിലയ്ക്കുന്നത് ഡോളറിനെതിരെ രൂപയുടെ മൂല്യം 96.50 വരെ താഴാൻ വഴിയൊരുക്കിയേക്കാം എന്നാണ് ഫോറെക്സ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home