കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ ഭീഷണി
print edition ബിഎൽഒയുടെ ആത്മഹത്യ ; കോൺഗ്രസ് ആസൂത്രണംചെയ്തത് രാഷ്ട്രീയ മുതലെടുപ്പ്

കണ്ണൂർ
വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനാ ജോലിയുടെ സമ്മർദം സഹിക്കാനാകാതെ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യചെയ്‌ത സംഭവത്തിൽ കോൺഗ്രസ് കള്ളക്കഥ മെനഞ്ഞത് വൻ രാഷ്ട്രീയ മുതലെടുപ്പിന്. തദ്ദേശ തെരഞ്ഞെടുപ്പുസമയത്ത് സംസ്ഥാനമാകെ സിപിഐ എമ്മിനെതിരെ വിവാദം പ്രചരിപ്പിച്ച് നേട്ടംകൊയ്യലായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ജോലിസമ്മർദമാണ് അനീഷ് ജീവനൊടുക്കാൻ കാരണമെന്നും രാഷ്ട്രീയപ്പാർടിക്കൊന്നും പങ്കില്ലെന്നും വീട്ടുകാർ ആവർത്തിച്ചതോടെ കോൺഗ്രസ് കള്ളക്കഥ പൊളിഞ്ഞു.
ഏറ്റുകുടുക്കയിൽ വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കായി വായനശാലയിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചിരുന്നു. ബിഎൽഒയ്ക്ക് നാട്ടുകാരെ കൃത്യമായി അറിയാത്തതിനാൽ സഹായിക്കാനാണ് സിപിഐ എം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചത്. ഇതോടെ, ബിഎൽഒയ്‌ക്കൊപ്പം വീടുകയറി രാഷ്ട്രീയം പറയാനിരുന്ന കോൺഗ്രസ് ബൂത്ത് ഏജന്റ് നിരാശയിലായി. അനീഷ് ജീവനൊടുക്കിയതിനുപിന്നിൽ സിപിഐ എമ്മാണെന്നതരത്തിൽ കോൺഗ്രസ് നേതാക്കൾക്കും ചാനലുകൾക്കും തെറ്റായ വിവരംനൽകിയത് ഇൗ ബൂത്ത് ഏജന്റാണ്.
കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ ഭീഷണി
വോട്ടർപ്പട്ടിക പരിഷ്കരണത്തിന് വീടുകയറുന്പോൾ ഒപ്പംകൂട്ടിയില്ലെങ്കിൽ അനീഷിനെതിരെ കലക്ടർക്ക് പരാതിനൽകുമെന്ന് കോൺഗ്രസ് ബൂത്ത് ഏജന്റ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. താൻ പരാതി നൽകിയാൽ ബിഎൽഒയ്‌ക്ക് പ്രശ്‌നമാകുമെന്നും പറയുന്നുണ്ട്.
വലിയ ജോലിസമ്മർദത്തിനൊപ്പം കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ ഭീഷണികൂടിയായപ്പോൾ അനീഷ് കൂടുതൽ പ്രയാസപ്പെട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. വോട്ടർപ്പട്ടിക ഫോറം നൽകാൻപോകുമ്പോൾ അനീഷിനൊപ്പം കോൺഗ്രസ് ബൂത്ത് ഏജന്റ് സ്ഥിരമായി ഉണ്ടാകുന്നതിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനാൽ, ഒപ്പം വരേണ്ടതില്ലെന്ന് കോൺഗ്രസ് ഏജന്റിനോട് അനീഷ് ദയനീയമായി അഭ്യർഥിക്കുന്നതും ശബ്ദരേഖയിലുണ്ട്.










0 comments