അയോധ്യയേയും ശ്രീരാമനേയും കാട്ടി അധികാരം പിടിച്ച ബിജെപിയുടെ യഥാർഥ മുഖം പുറത്തായി: ബിനോയ് വിശ്വം

തിരുവനന്തപുരം: അയോധ്യയേയും ശ്രീരാമനേയും കാട്ടി രാഷ്ട്രീയാധികാരം പിടിച്ചെടുത്ത ആർഎസ്എസിന്റെയും ബിജെപിയുടെയും യഥാർത്ഥ മുഖം രാജ്യം കാണുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം പറഞ്ഞു.
മതനിരപേക്ഷതയുടെ അടിത്തറ തകർത്ത്, ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സംഘപരിവാറിന് ദൈവവിശ്വാസവും ക്ഷേത്രങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടി മാത്രമാണ്. മതത്തെയും ദൈവത്തെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ മറയാക്കി മാറ്റിയ നരേന്ദ്രമോദിക്കും കൂട്ടാളികൾക്കും കണക്കറ്റ സമ്പത്ത് കൈക്കലാക്കാനുള്ള ഉപാധി മാത്രമായിരുന്നു അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം.
ആദ്ധ്യാത്മിക ആചാര്യന്മാരെ വരെ പിന്നിൽ നിറുത്തി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രി മോദിയായിരുന്നു. അവിടെ നിന്നാണ് 1400 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. അതുകൂടാതെ ഭക്തർ കാണിക്കയർപ്പിച്ച ടൺ കണക്കിന് സ്വർണവും വെള്ളിയും കാണാതായി.
'മര്യാദ പുരുഷോത്തമനായ' ശ്രീരാമനേക്കാൾ ബിജെപിക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ഭക്തജനങ്ങൾ രാജ്യമാകെ ചോദിക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്ര കൊള്ളയ്ക്ക് ചൂട്ടുപിടിച്ച ആർഎസ്എസ്, ബിജെപി നേതൃത്വത്തെ വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് ബിനോയ്‌വിശ്വം പറഞ്ഞു.











0 comments