'പരാതി പറയുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം'; ആഹ്വാനവുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ അഞ്ചാം വാര്‍ഡില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് വി മാരാര്‍ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. അജയ് ഉണ്ണി തൊടുപുഴ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.
'ആണുങ്ങള്‍ക്ക് ഇനിയും മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ നേരെ ചെന്ന് ബലാത്സംഗം ചെയ്യണം.. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല' എന്നായിരുന്നു ഇയാളുടെ പരാമര്‍ശം.
ദീപകിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മുസ്ലിംലീഗ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഷിംജിത ഒളിവിലാണെന്നാണ് സൂചന. ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പർശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്.










0 comments